വയനാട്ടിൽ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും 29 ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, വയനാട് ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ജൂലൈ 29 രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ് ഈ മേഖലയില്‍ അനുവദിക്കുക. ഈ പ്രദേശങ്ങളില്‍ ശവസംസ്‌ക്കാരത്തിന് 5 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. മറ്റ് യാതൊരു ആഘോഷങ്ങളും പരിപാടികളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ക്കായുള്ള കൂടിച്ചേരലുകളും ഈ കാലയളവില്‍ അനുവദിക്കില്ല.
അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പെട്രോള്‍ പമ്പുകള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നിവ കുറഞ്ഞ തൊഴിലാളികളെ വെച്ച് മാത്രമേ പ്രവര്‍ത്തിക്കാവു. വീടുകളില്‍ തന്നെ ആളുകള്‍ കഴിയേണ്ടതിനാല്‍ അവശ്യ വസ്തുക്കളും മരുന്നുകളും ആളുകള്‍ക്ക് എത്തിച്ച് നല്‍കുന്നതിനായി ഗ്രാമപഞ്ചായത്തിലും, മാനന്തവാടി മുനിസിപ്പാലിറ്റിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അതേസമയം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇവിടെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് ആയിരുന്നു.