ദൂരദർശൻ കേന്ദ്രത്തിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ജീവനക്കാരുടെ രക്തപരിശോധന ശനിയാഴ്ച നടക്കും

തിരുവനന്തപുരം : ദൂരദർശൻ കേന്ദ്രത്തിൽ കൊറോണ പടർന്ന സംഭവത്തിൽ സർക്കാർ ഇടപെടൽ. സംഭവം സംബന്ധിച്ച് കലക്ടർ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ജീവനക്കാർക്കെല്ലാം കൊറോണ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ജീവനക്കാരുടെ രക്തപരിശോധന ശനിയാഴ്ച നടക്കും.
ജനിതകമാറ്റം വന്ന കൊറോണ വൈറസാണ് ജീവനക്കാരിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പതിമൂന്ന് പേർക്കാണ് ദൂരദർശൻ കേന്ദ്രത്തിൽ കൊറോണ കണ്ടെത്തിയിരിക്കുന്നത്. പരിശോധനയിൽ കൂടുതലാളുകൾക്ക് കൊറോണ കണ്ടെത്തിയാൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം അടച്ചിടേണ്ടി വരും.
ചട്ടപ്രകാരമുള്ള കൊറോണ മാനദണ്ഡങ്ങൾ ഒന്നും ഇവർ കേരളത്തിലെത്തിയ ശേഷം പാലിക്കാതിരുന്നതാണ് പ്രധാന കാരണമായി കരുതുന്നത്. വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷമാണ് ഇവരിൽ പലരും കേരളത്തിൽ എത്തിയതെന്നുമറിയുന്നു. തിരുവനന്തപുരത്തെ ദൂരദർശൻ അധികൃതർ വൻ വിഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തിയത്. ജീവനക്കാരെ കൊറോണ മാർഗ്ഗനിർദ്ദേശപ്രകാരം ക്വാറന്റൈനിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് രോഗം പകരാനുള്ള മുഖ്യകാരണമായി.
തത്സമയ സംപ്രേഷണവുമായി ബന്ധപ്പെട്ട് 23 പേർക്ക് ദിവസങ്ങളോളം ഇവർ പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുത്ത 13 പേർക്കും കൊറോണ കണ്ടെത്തിയത്. സാധാരണഗതിയിലുള്ള കൊറോണ ലക്ഷണങ്ങൾ ഒന്നും ഇവർക്കുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ സംശയത്തിനിടയാക്കിയിരിക്കുന്നത്.