

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടുലക്ഷത്തോളം പേർക്ക് രോഗ ബാധ ഉണ്ടായെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതാദ്യമായാണ് രോഗികളിൽ ഇത്രയികം വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ രോഗ ബാധ കൂടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 5,155 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 5,23,947 ആയി ഉയര്‍ന്നു. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മുന്നിലാണ്. പുറകെ തന്നെ ബ്രസീലിലും രോഗികള്‍ കൂടുകയാണ്. അമേരിക്കയില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതുതായി 47,000 ലേറെ ആളുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 61,884 പേര്‍ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്‌സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 2,735,554 ആണ് സ്ഥിരീകരിച്ച കേസുകള്‍. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. രാജ്യത്ത് ആശങ്കാജനകമായ അവസ്ഥ നിലനിൽക്കുകയാണ്.
Post Your Comments