ഖുർആൻ എത്തിച്ചതിന് കസ്റ്റംസ് കേസ് എടുത്തു, മന്ത്രി ജലീലിനെ ചോദ്യം ചെയ്തേക്കും

നയതന്ത്ര ചാനൽ വഴി ഖുർആൻ എത്തിച്ച സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. സംഭവത്തിൽ മന്ത്രി കെ.ടി ജലീൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എക്ക് നൽകിയ മൊഴി കസ്റ്റംസ് പരിശോധിച്ച ശേഷം, മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
മതഗ്രന്ഥം സംബന്ധിച്ച എണ്ണം, അയച്ചത് ആര്, എവിടെ വിതരണം ചെയ്തത്, തൂക്ക വ്യത്യാസം അടക്കമുള്ള കാര്യങ്ങൾ കസ്റ്റംസ് പരിശോധിക്കും എന്നാണ് റിപ്പോർട്ട്. നയതന്ത്ര പാർസലുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ലംഘനം സംബന്ധിച്ച കേസിൽ മന്ത്രി ജലീലിനെ എൻ.ഐ.എ എട്ടു മണിക്കൂർ ആണ് ഇന്നലെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെയും പ്രോട്ടോകോൾ ലംഘിച്ച് നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിന്റെയും അടക്കം വിശദാംശങ്ങളിൽ ആരാഞ്ഞായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതിനു പിറകെയാണ് മന്ത്രിയെ എൻ.ഐ.എ വിളിപ്പിച്ചത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്തത്. നേരത്തെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മന്ത്രി നൽകിയ മൊഴികൾ പരിശോധിച്ച ശേഷമായിരുന്നു എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ. 300 ഖുർആനാണ് വാങ്ങിയതെന്നാണ് ജലീൽ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഏകദേശം 7500 ഖുർആന്റെ ഭാരമുള്ള വസ്തുക്കളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി സ്വർണം കൊണ്ടുവന്നത് ജലീലിന് അറിവുണ്ടായിരുന്നില്ലെന്നാണ് എൻ.ഐ.എ നേരത്തെ വിലയിരുത്തിയിരുന്നത്.