ക്ഷീരകര്‍ഷകർക്ക് കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കില്‍ നൽകും.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചു. ഏപ്രില്‍ മാസം അളന്ന പാലിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കര്‍ഷകന് എന്ന നിലയില്‍ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും.
1,11,914 ക്ഷീരകര്‍ഷകരില്‍ നിന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും, അതില്‍ 95,815 അപേക്ഷകള്‍ വിവിധ ബാങ്കുകളില്‍ എത്തിക്കുകയും ചെയ്തു. 13,869 കര്‍ഷകര്‍ക്ക് ഇതുവരെ 88.2 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ബാങ്കുകള്‍ മുഖേന അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് പാല്‍ സംഭരണ, വിപണന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തിര സഹായമായി 10000 രൂപ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കും. ക്ഷീരസംഘങ്ങളിലൂടെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി 8500 ടണ്‍ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.