രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാൻ ആരോഗ്യവകുപ്പ് ഒത്താശചെയ്യുന്നു, മെഡിക്കൽകോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം.കെ സുരേന്ദ്രൻ.

കോഴിക്കോട് / മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാൻ ആരോഗ്യ വകുപ്പു ഒത്താശചെയ്യുകയാണെന്നും, ഇക്കാര്യത്തെക്കുറിച്ചറിയാൻ തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്താണ് സി എം രവീന്ദ്രന്റെ അസുഖമെന്ന് ജനങ്ങളോട് പറയാൻ മെഡിക്കൽകോളേജ് സൂപ്രണ്ട് തയ്യാറാവണമെന്നു കോഴിക്കോട് വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ല. നിയമസഭാ സ്പീക്കർ എന്ന നിലയിൽ എടുക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ സ്പീക്കർ പല കാര്യങ്ങളിലും പാലിച്ചിട്ടില്ല. കളളക്കടത്തുകാരെ താൻ സഹായി ച്ചിട്ടില്ലെന്നാണ് സ്പീക്കർ പറയുന്നത്. സ്വർണക്കടത്തുകാരെ സഹായിച്ചുവെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയാൻ ശ്രീരാമകൃഷ്ണൻ തയ്യാറാവുമോ? സ്പീക്കർക്ക് കേസുമായി ബന്ധം ഉണ്ടെന്നതിന് തെളിവുകളുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കുളളിലെ കാര്യങ്ങളിൽ അദ്ദേഹം വലിയ അഴിമതി നടത്തിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി സി പി എം നേതാക്കളുടെയും മന്ത്രിമാരുടെയും അഴിമതിപ്പണം മറയ്ക്കുന്നതിനുളള ഒരു മറ മാത്രമാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുകയാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇതൊക്കെ നടന്നിരിക്കുന്നത്. കെ സുരേന്ദ്രൻ ആരോപിച്ചു.
പോളിംഗ് ശതമാനം, സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നാണ് കാണിക്കുന്നത്. നിലവിലെ സാഹചര്യം ബി ജെ പി ക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.