പ്രതിഷേധങ്ങൾക്കിടെ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കി

കർഷകസമരങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടുകൂടി രാജ്യസഭ കാർഷിക ബില്ലുകൾ പാസാക്കി. ബിൽ പാർലമെന്ററി സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണിവ. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.
കാർഷിക ബില്ലുകൾ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിനിടെ അംഗങ്ങൾ ബില്ലുകളുടെ പകർപ്പ് വലിച്ചുകീറുകയും ചെയ്തു.
കർഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോൺഗ്രസ് ആരോപിച്ചു. എൻഡിഎ സഖ്യ കക്ഷിയായ അകാലിദൾ, രാജ്യസഭയിൽ സർക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദൾ എന്നിവരടക്കം ബിൽ സെലക്‌ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഷക ബില്ലിനെ തുടർന്ന് അകാലിദൾ മന്ത്രിയെ പിൻവലിച്ചിരുന്നു.