ബിനിഷ് കൊടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് സംഘത്തിൻ്റെ റെയ്ഡ്. കർണാടക പൊലീസിനും സി ആർ പി എഫിനുമൊപ്പമാണ് സംഘത്തിൻ്റെ പരിശോധന. മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള
കോടിയേരി’ എന്ന വീട്ടിലാണ് എൻഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.
2012 മുതൽ 2019 വരെ ബിനീഷ് 5.17 കോടിയുടെ കള്ളപ്പണ ഇടപാട്
നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്.ബിനാമിയിടപാടുകൾ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ, സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി നടപടിയെടുത്തേക്കുമെന്നാണ് സൂചന.
ബാങ്കിടപാടുകളുടെ രേഖകൾ പരിശോധിച്ച് ഇ.ഡി തയ്യാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ആദായനികുതി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. അനധികൃത ഇടപാടുകളിലുള്ള 5.17കോടി, ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്നാണ് ഇ ഡി യുടെ റിപ്പോർട്ട്. പക്ഷെ ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഇത് ഒത്തുപോകുന്നില്ല. ഓരോ വർഷവും സമർപ്പിച്ച റിട്ടേണിൽ ശരാശരി 40ലക്ഷത്തിനു മുകളിൽ വ്യത്യാസമുണ്ടായി.ഈ സാഹചര്യത്തിൽ ആദായനികുതി വെട്ടിപ്പ് നടത്തിയതിന് ബിനീഷിനെതിരെ പുതിയ കേസെടുത്തേക്കും.
ബിനീഷിന്റെ ബിനാമിയാണെന്ന് കണ്ടെത്തിയ അബ്ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തും. ശംഖുംമുഖത്തെ ഓൾഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോൺസുലേറ്റിലെ വിസാ സ്റ്റാമ്പിംഗ് ഇടപാടുകൾ നടത്തുന്ന യു.എ.എഫ്.എക്സ് സൊല്യൂഷൻസ്, കേശവദാസപുരത്തെ കാർ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളും ബിനീഷിന്റെ ബിനാമി കമ്പനികളാണോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. അതേ സമയം കോടിയേരി ബാലകൃഷ്‌ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസിൽ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു. വിവരം കിട്ടിയതോടെ, വീടിന് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.