നീറ്റ് പരീക്ഷപ്പേടി: തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ അഞ്ചായി

തമിഴ്നാടിനെ ഞെട്ടിച്ച് നീറ്റ് പരീക്ഷപ്പേടിയിൽ പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാർഥികളാണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്. ഇതോടെ പരീക്ഷ പേടി കാരണം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം തമിഴ് നാട്ടിൽ മാത്രം അഞ്ചായി. തമിഴ്നാട്ടിലെ തല്ലാങ്കുളം സ്വദേശി ജ്യോതി ദുർഗ, ധർമ്മപുരി സ്വദേശി ആദിത്യൻ, നാമക്കൽ സ്വദേശി മോത്തിലാൽ എന്നിവരാണ് ശനിയാഴ്ച്ച ആത്മഹത്യചെയ്തത്.
മടുത്തു തനിക്ക് ഇനി വയ്യ.. സീറ്റ് കിട്ടിയില്ലെങ്കിൽ എൻ്റെ മാതാപിതാക്കളെ ഞാൻ ചതിക്കുന്നതിന് തുല്യമാകും നിരാശ കലർന്ന കുറിപ്പ് എഴുതി വച്ചാണ് ജ്യോതി ദുർഗ്ഗ ജീവനൊടുക്കിയത്. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായും കുട്ടി കുറിച്ചു. പരീക്ഷയ്ക്കാ
യി മകൾ നന്നായി തയ്യാറെടുത്തിരുന്നു എന്ന് ജ്യോതിയുടെ ബന്ധുക്കൾ പ്രതികരിച്ചു.അതു കൊണ്ട് തന്നെ ആത്മഹത്യയുടെ ഞെട്ടലിലാണ് ജ്യോതിയുടെ മാതാപിതാക്കൾ. നീതി വേണമെന്ന് ആവശ്യപ്പെട്ട് ജ്യോതിയുടെ ബന്ധുക്കളും നാട്ടുകാരും മധുരൈയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ അഴച്ചകളിലായി സമാന കാരണത്തിൽ കോയമ്പത്തൂർ സ്വദേശിനി ശിവശ്രീ, അരിയാളൂർ സ്വദേശി വിഘ്നേശ് എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തിൽ നിന്ന് കരകയറും മുന്നെയാണ് തമിഴ്നാടിനെ തന്നെ ഞെട്ടിച്ച് മൂന്ന് വിദ്യാർത്ഥി
കൾ കൂടി ജീവിതം അവസാനിപ്പിച്ചത്.
അതേ സമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നടത്താൻ കഴിയുന്നില്ലെന്നും, നീറ്റ് റദ്ദാക്കണമെന്നും പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിൽ പ്രവേശനം നടത്തണമെന്നും തമിഴ് നാട്ടിൽ ഭരണ പ്രതിപക്ഷ ഭേദമന്യേ ആവിശ്യമുയർന്നിട്ടുണ്ട്.
പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട ഭയം ഇന്നു കുട്ടികളില്‍ കൂടിവരികയാണെന്നാണ് ഈ വിഷയത്തിൽ മനശാസ്ത്ര വിദഗ്ധർ പ്രതികരിക്കുന്നത്.നമ്മള്‍ പരീക്ഷപ്പേടി എന്ന വാക്കാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എങ്കിലും യഥാർത്ഥത്തില്‍ അത് പരീക്ഷയെപ്പറ്റിയുള്ള അമിത ഉത്‌ക്കണ്‌ഠ അല്ലെങ്കിൽ ആകുലത ആണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.ഇപ്പോള്‍ നിലവില്‍ ഇല്ലാത്തതും കുറച്ചു ദിവസങ്ങൾക്ക് ശേഷം മാത്രം എഴുതാന്‍ പോകുന്നതുമായ പരീക്ഷയുടെ ഫലതെപ്പറ്റി അമിതമായി ചിന്തിച്ച് ആകുലതപ്പെടുന്ന അവസ്ഥയാണിത്.
തോൽവി സംഭവിച്ചാല്‍ എന്തു ചെയ്യും എന്ന രീതിയില്‍ അമിതമായ നെഗറ്റീവ് ചിന്തകളെ അവസാനിപ്പിക്കാനുള്ള മാർഗ നിർദേശങ്ങളാണ് പരീക്ഷ അടുക്കുന്ന സമയത്ത് അവർക്ക് വേണ്ടത്. നെഗറ്റീവ് ആയി സ്വയം സംസാരിക്കുന്ന രീതി ഒഴിവാക്കി വളരെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് പരീക്ഷാഹാളില്‍ എത്തിയതിനുശേഷവും അല്പസമയം ശാന്തമായി ശ്വാസത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ ശാന്തമാക്കാന്‍ കുട്ടികളെ ശീലിപ്പിക്കാവുന്നതാണ്. പരീക്ഷാഫലത്തെപ്പറ്റി അമിതമായി ചിന്തിച്ചു മനസ്സു വിഷമിപ്പിക്കാതെ ധൈര്യമായി ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കുട്ടികൾക്ക് ധൈര്യം പകർന്നു കൊടുക്കുകയാണ് രക്ഷിതാക്കൾ ചെയ്യണ്ടേതെന്നും വിദഗ്ധർ പറയുന്നു.