കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുന്നു; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ സഭയുടെ ഇടയലേഖനം

കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ സഭയുടെ കൊല്ലം രൂപതയുടെ കീഴിലുളള പളളികളിൽ ഇടയലേഖനം. മത്സ്യബന്ധന മേഖലയെ ഇല്ലായ്‌മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനും ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.
കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുന്നു. ഇ എം സി സി കരാർ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കപ്പെട്ടെങ്കിലും കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുളള മത്സ്യമേഖലയെ തകർക്കാനുളള നിയമനിർമ്മാണം നടന്നു കഴിഞ്ഞുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
ടൂറിസത്തിന്റേയും വികസനത്തിന്റേയും പേര് പറഞ്ഞ് പരമ്ബരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാൻ ശ്രമമുണ്ട്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണെന്നാണ് ഇടയലേഖനത്തിലെ ആഹ്വാനം. മത്സ്യ വിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖനം വിമർശിക്കുന്നുണ്ട്.