സുപ്രീം കോടതി വിധി മാനിക്കാതെ, ധനവകുപ്പും നിയമവകുപ്പും എതിർത്തിട്ടും കിലയിൽ 10 പേരെ സ്ഥിരപ്പെടുത്തി.

കോഴിക്കോട് / ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പു മറികടന്ന് സർക്കാർ വീണ്ടും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നു. തദ്ദേശ ഭരണ വകുപ്പിനു കീഴിലുള്ള കില എന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലാണ് ഒരു ലക്ചറർ ഇൻ റൂറൽ ഇക്കണോമിക്സ്, രണ്ട് അസിസ്റ്റന്റ്, മൂന്നു ഡിടിപി ഓപ്പറേറ്റർ, നാല് മൾട്ടി ടാസ്ക് വർക്കർ തസ്തികകൾ സർക്കാർ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കിലയിൽ നിന്നു ഇവർക്കുള്ള ശമ്പളം നേരിട്ടു നൽകുന്നതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നതാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ തദ്ദേശ വകുപ്പ് നൽകുന്ന വിശദീകരണം. നിയമനം സാമ്പത്തിക ബാധ്യതയുള്ളതാണെന്ന് മന്ത്രിസഭക്ക് നൽകിയ കുറിപ്പിൽ ധന വകുപ്പും, നിയമവകുപ്പ് വ്യക്തമാക്കിയിരുന്നതാണ്.
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതി പലതവണ പുറത്തിറക്കിയ വിധികൾ ചൂണ്ടിക്കാട്ടി നിയമവകുപ്പ് എതിർപ്പ് ഉന്നയിച്ചിരുന്നത് മാനിക്കാതെയും, മറികടന്നുമാണ് കിലയിൽ സ്ഥിരപ്പെടുത്താൽ നടന്നിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് ഇവർക്ക് യോഗ്യതയില്ലെന്നു ധനവകുപ്പ് രേഖാമൂലം അറിയിച്ചിരുന്നിട്ടും അതും കണക്കിലെടുക്കുകയുണ്ടായില്ല. രണ്ടു വകുപ്പുകളുടെയും എതിർപ്പ് ചൂണ്ടിക്കാട്ടി ഫയൽ മുഖ്യമന്ത്രിക്കു കൈമാറിയ അവസരത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ ഡിസംബർ 24ലെ മന്ത്രിസഭാ യോഗത്തിൽ 10 പേരുടെയും നിയമനം അംഗീകരിക്കുകയായിരുന്നു. ഇവരിൽ ചിലർ സ്ഥിരനിയമനം ആവശ്യപ്പെട്ടു 2019ൽ കോടതിയെ സമീപിച്ചെങ്കിലും സ്ഥിരപ്പെടുത്താനാവില്ലെന്നായിരുന്നു അന്നു സർക്കാർ നിലപാട് അറിയിച്ചിരുന്നതിനെ പോലും മാനിക്കാതെയാണ് ഒരു വർഷത്തിനു ശേഷം ഇവരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.