കേരളം റെഡി, മഹാമാരിയെ തളക്കാൻ തിങ്കളാഴ്ച വാക്‌സിനേഷന് തുടക്കം.

തിരുവനന്തപുരം/ കൊവിഡ് വാക്‌സിനേഷന് കേരളം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വാക്‌സിൻ വിതരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും വാക്‌സിൻ കുത്തിവയ്‌പ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
ശനിയാഴ്ച രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷൻ കേന്ദ്രങ്ങളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്കാണ് കൊവിഡ് വാക്‌സിൻ നൽകുന്നുണ്ട്. കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാകും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.
കേരളത്തിലെ 133 കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം നടക്കും. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് എന്ന കണക്കിലാകും കൊവിഡ് വാക്‌സിൻ നൽകുക. ഇതുവരെ 3,59,549 പേരാണ് വാക്‌സിൻ സ്വീകരിക്കാൻ പേരു നൽകിയിരിക്കുന്നത്. സർക്കാർ മേഖലയിൽ നിന്ന് 1,69,150 പേരും സ്വകാര്യ മേഖലയിൽ നിന്ന് 1,90,399 പേരുമാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 11 കേന്ദ്രങ്ങളും എറണാകുളം ജില്ലയിൽ 12, കോഴിക്കോട് 11 കേന്ദ്രങ്ങളും ഉണ്ടാക്കും. മറ്റുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതം പ്രവർത്തിക്കുന്നതാണ്.