

കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജീവിച്ചിരിപ്പുണ്ട്. ഇടതു മുന്നണി സർക്കാർ ഭരിക്കുന്നത് കൊണ്ട് പരിഷത്ത് മരിച്ചു പോയെന്നു
ചിന്തിച്ചവർക്കു തെറ്റി. കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജീവിച്ചിരിപ്പുണ്ടെന്ന ഓർമ്മപ്പെടുത്തി കൊണ്ട് പരിഷത്തിന്റെ വയനാട് ജില്ലാ കമ്മറ്റിയാണ് രംഗത്ത് വന്നിരിക്കുന്നത്. ദുരന്ത നിവാരണ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന അശാസ്ത്രീയമായ മണൽ ഖനനം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന ആവശ്യവുമായിട്ടാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വയനാട് ജില്ലാ കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്.

ദുരന്ത നിവാരണ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന അശാസ്ത്രീയമായ മണൽ ഖനനം അന്വേഷിക്കണമെന്നും, പരിഷത്ത് ആവശ്യപ്പെടുന്നു. മുൻ വർഷത്തെ പ്രളയത്തിൽ പുഴകളിൽ അടിഞ്ഞ എക്കലും ചെളിയും അടുത്ത കാലവർഷത്തിനു മുമ്പ് നീക്കം ചെയ്ത് പുഴയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പ് വരുത്തണമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിട്ടിട്ടുണ്ട്.ഇതിൻ്റെ മറവിൽ വയനാട്ടിലെ പുഴകളിൽ നടക്കുന്ന വൻതോതിലുള്ള മണൽ ഖനനമാണ് നടക്കുന്നത് .ഇത്തരത്തിലുള്ള പ്രകൃതി ചൂഷണം ഉടൻ അവസാനിപ്പിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .

പ്രളയത്തോട് അനുബന്ധിച്ചു പുഴകളിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും വേനൽ കാലത്ത് തന്നെ മറ്റേണ്ടതായിരുന്നു. പഞ്ചായത്തുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് പ്രളയാവശിഷ്ടങ്ങൾ കോരി മാറ്റിയ ശേഷം അവലേലം ചെയ്‌തു വിൽക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്.അത് ലേലം ചെയ്തു വിറ്റാൽ തന്നെ പഞ്ചായത്തുകൾക്ക് നല്ല വരുമാനം ലഭിക്കുമായിരുന്നു. പക്ഷെ മണ്ണും ചെളിയും നീക്കാനുള്ള കരാർ പഞ്ചായത്തുകൾ ഇങ്ങോട്ട് പണം വാങ്ങി സംഘങ്ങളെ ഏൽപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ അതിനു പിന്നിലെ താൽപ്പര്യങ്ങൾ വ്യക്തമായിരുന്നു .
പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ ഉണ്ടെന്നിരിക്കെ അതൊന്നും പാലിക്കാൻ തയ്യാറാവാതെ സൗകര്യ പ്രദമായ പരിഹാരങ്ങൾക്ക് ശ്രമിക്കുന്നത് ആണ് ദുരന്തങ്ങൾക്ക് വഴി വയ്ക്കുന്നത് വഴിവക്കുന്നത്. ഏതെല്ലാം പുഴയിൽ എവിടെ എല്ലാം മണ്ണും ചളിയും മറ്റും വന്ന് അടിഞ്ഞിട്ടുണ്ട് എന്ന് കണ്ടെത്തി മാർക്ക് ചെയ്ത് അത് നീക്കം ചെയ്യാൻ ആയിരുന്നു കരാർ കൊടുക്കേണ്ടത്.മണൽ ഖനനം ഇവിടെ വിഷയമേ ആയിരുന്നില്ല. അതിനുള്ള അനുമതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും അതിനാണ് മുഖ്യ പരിഗണന കൊടുത്തത് എന്നത് ആണ് മനസിലാക്കാൻ കഴിഞ്ഞത് .
അമിത ലാഭം ലക്ഷ്യമാക്കി നടത്തുന്ന ആർത്തി പൂണ്ട പ്രവർത്തനം നിമിത്തം ദീർഘസ്ഥായിയായ ഒട്ടനവധി ദുരന്തങ്ങൾക്ക് ഭാവിയിൽ സാക്ഷ്യം വഹിക്കേണ്ടിവരും. തീരത്തോട് അടുപ്പിച്ചുള്ള മണൽ ഖനനം മൂലം വൻ കുഴികൾ രൂപപ്പെടുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യും. കരയുടെ ഉറച്ച മണ്ണിനെ ദുർബ്ബലപ്പെടുത്തുന്നതിലൂടെ മണ്ണൊലിപ്പ് രൂക്ഷമാകുകയും നദി ഗതി മാറി ഒഴുകുകയും ചെയ്യും. ഇത് കൃഷിസ്ഥലങ്ങളിൽ മണൽ കയറി കൃഷിയോഗ്യമല്ലാതാക്കുന്ന അവസ്ഥ സൃഷ്ടിക്കും. അടുത്ത മഴക്ക് പുഴകളിൽ വൻ കുത്തൊഴുക്കിന് കാരണമാകുകയും പുഴയുടെ അടിഭാഗം ഇനിയും തകരാറാവുന്നതിന് കാരണമാകുകയും ചെയ്യും. അമിതവും അനവസരത്തിലുള്ളതുമായ ഈ മനുഷ്യ ഇടപെടൽ പുഴയുടെ ജൈവാവസ്ഥയെ തന്നെ തകിടം മറിക്കും. പുഴയിൽ മണ്ണ് അടിഞ്ഞതു കൊണ്ടാണ് പ്രളയം ഉണ്ടായത് എന്ന സിദ്ധാന്തം തന്നെ മണൽ കോരുന്നതിന് ആക്കം കൂട്ടാൻ വ്യാജമായി സൃഷ്ടിച്ചതും ബോധപൂർവ്വം പ്രചരിപ്പിച്ചതുമാണ്. അതിനാൽ ഇപ്പോൾ നടന്ന മണൽ ഖനനത്തിന് പിന്നിലെ യഥാർത്ഥ സംഭവങ്ങൾ പുറത്തു കൊണ്ട് വരികയും മണൽ ഖനനം അടിയന്തിരമായി അവസാനിപ്പിക്കുകയും ചെയ്യണമെന്ന് പരിഷത് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പരിസര സമിതി കൺവീനർ. കെ.ടി ശ്രീവൽസൻ ജില്ലാ പ്രസിഡൻ്റ് മാഗി വിൻസൻ്റ്, സെക്രട്ടറി എം.കെ ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.
Post Your Comments