Kerala NewsLatest NewsNationalNewsSports

പി.ആര്‍. ശ്രീജേഷിന് ഖേല്‍രത്‌ന

ന്യൂഡല്‍ഹി: നാല് പതിറ്റാണ്ട് നീണ്ട ഇന്ത്യക്കാരുടെ കാത്തിരിപ്പിനെ സഫലമാക്കിയ മലയാളിയായ ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 കായിക താരങ്ങള്‍ക്കാണ് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, രവി കുമാര്‍ (റസ്ലിംഗ്), ലവ്ലിന ബോര്‍ഗോഹെയ്ന്‍ (ബോക്സിങ്), പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിത ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് എന്നിവര്‍ക്കും ഖേല്‍രത്‌ന ലഭിക്കും.

ഖേല്‍ രത്‌ന ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ താരമാണു ഛേത്രി. ഖേല്‍രത്ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണു ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണു മുമ്പ് ഖേല്‍രത്ന പുരസ്‌കാരം കേരളത്തിലെത്തിച്ചത്. ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നം പൂവണിഞ്ഞപ്പോള്‍ അതില്‍ നിര്‍ണായക സാന്നിധ്യമായത് മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മികവായിരുന്നു. 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചത്.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്തപ്പോള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ഇന്ത്യയുടെ രക്ഷകനായത് ഈ കിഴക്കമ്പലത്തുകാരനാണ്. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീജേഷ് നടത്തിയത്. 1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ കേരളത്തിന്റെ മേല്‍വിലാസമായിരിക്കുകയാണ് ശ്രീ.

49 വര്‍ഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേല്‍രത്നയുടെ തിളക്കവും. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ നേട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button