Kerala NewsLatest NewsNews

കായംകുളം താപവൈദ്യുതി നിലയത്തെ അവഗണിച്ച് കെഎസ്ഇബി

കായംകുളം: വൈദ്യുതി ക്ഷാമം രാജ്യമെമ്പാടും വാര്‍ത്തയായി നില്‍ക്കവെ കുറഞ്ഞനിരക്കിലുള്ള വൈദ്യുതി വാങ്ങാതെ കെഎസ്ഇബി. കായംകുളത്തുനിന്നും വൈദ്യുതി വാങ്ങുന്നില്ലെങ്കിലും വാര്‍ഷിക സ്ഥിരനിരക്കായി 100 കോടി രൂപ നല്‍കുന്നത് തുടരുകയാണ്. കല്‍ക്കരി ക്ഷാമം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ഇപ്പോള്‍ കെഎസ്ഇബി യൂണിറ്റിന് 18 രൂപ നല്‍കിയാണ് വാങ്ങുന്നത്.

കായംകുളത്തും കോഴിക്കോട് നല്ലളത്തുമുള്ള താപനിലയങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ 446 മെഗാവാട്ട് വൈദ്യുതി അധികം ലഭിക്കും. അടുത്ത ആഴ്ചയോടെ അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിട്ടിരുന്ന മൂലമറ്റത്തെയും മൂഴിയാറിലെയും ജനറേറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടെ 190 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അധികമായി ലഭിക്കും. നാഫ്തയുടെ വിലയനുസരിച്ച് കായംകുളം താപനിലയം പ്രവര്‍ത്തിപ്പിച്ചാല്‍ 12 രൂപയ്ക്ക് കേരളത്തിന് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കും. അധികവില നല്‍കണമെന്നതിനാല്‍ കായംകുളത്തുനിന്നും കേരളം വൈദ്യുതി വാങ്ങാറുണ്ടായിരുന്നില്ല. ഇതുമൂലം നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

45 ദിവസം മുന്‍പ് അറിയിച്ചാല്‍ മാത്രമേ എന്‍ടിപിസി വൈദ്യുതനിലയം പ്രവര്‍ത്തിപ്പിക്കുന്നത് പുനരാരംഭിക്കുകയുള്ളൂ. നാഫ്ത എത്തിക്കുന്നതിനും മറ്റു തയ്യാറെടുപ്പുകള്‍ക്കുമാണ് എന്‍ടിപിസി ഇത്രയും സമയം ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി ഏറെ നാള്‍ നീണ്ടു നില്‍ക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ കായംകുളത്തെ നിലയത്തെ കൂടി കേരളം സമര്‍ഥമായി ഉപയോഗിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ പവര്‍ എക്സ്‌ചേഞ്ചില്‍നിന്നുള്ള വൈദ്യുതിക്ക് വന്‍ വില നല്‍കേണ്ടതായുണ്ട്.

രാത്രിയില്‍ യൂണിറ്റിന് 19.32 രൂപവരെയും പകല്‍ 14.69 രൂപയും. കേരളത്തിനുള്ളിലെ താപനിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഇതിനെക്കാള്‍ കുറഞ്ഞവിലയ്ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിച്ചേക്കും. നല്ലളം നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്പോള്‍ ലഭിക്കുന്ന ലോ സള്‍ഫര്‍ ഹെവി സ്റ്റോക്ക് (എല്‍എസ്എച്ച്എസ്) എന്ന ഇന്ധനമാണ് ആവശ്യം. അതു ലഭിച്ചില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന ഇന്ധനം കണ്ടെത്താന്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തും.

നല്ലളം പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ 96 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എന്‍ടിപിസിയുടെ കായംകുളം താപവൈദ്യുത നിലയംകൂടി പ്രവര്‍ത്തന സജ്ജമാക്കിയാല്‍ 350 മെഗാവാട്ട് വൈദ്യുതി ലഭിക്കും. കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചത് ഏപ്രിലോടെയാണ്. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂര്‍ത്തിയാക്കിയാണ് നിലയം അടച്ചത്. പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കുന്നുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button