കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തു; വിവരങ്ങൾ ചോർത്തി,കെഎസ്ഇബി ഓൺലൈൻ പേമെന്റ് സംവിധാനം നിർത്തി.

കെഎസ്ഇബിയുടെ വെബ്സൈറ്റിലെ കനത്ത സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്നതിനായി കെഎസ്ഇബിയുടെ വെബ്സൈറ്റ് ഹാക്കർമാർ ഹാക്ക് ചെയ്തു. വെറും മൂന്നു മണിക്കൂർ കൊണ്ടാണ് മൂന്നു ലക്ഷം പേരുടെ വിവരങ്ങൾ കെ ഹാക്കേഴ്‌സ് കവർന്നത്. മോഷ്ടിച്ചത് അഞ്ചു കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ ഉണ്ടാകുമെന്നാണ് ഹാക്കർമാർ പറയുന്നത്. കെഎസ്ഇബി വെബ്സൈറ്റിൽ കയറി വിവരങ്ങൾ ചോർത്തി വിഡിയോ രൂപത്തിലാക്കി ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കെഎസ്ഇബി ഓൺലൈൻ പേമെന്റ് സംവിധാനം നിർത്തി വെച്ചു.

കെഎസ്ഇബിയുടെ വെബ്സൈറ്റിലെ കനത്ത സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് ഹാക്ക് ചെയ്തതിന്റെ ലക്ഷ്യമെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഒരു ഉപഭോക്താവിന്റെ മുഴുവൻ വിവരങ്ങളും ഇത്തരത്തിൽ ഹാക്ക് ചെയ്തെടുക്കാവുന്ന അവസ്ഥയാണ് കെഎസ്ഇബി വെബ്സൈറ്റിലുള്ളതെന്ന ദുരന്തമാണ് ഹാക്കർമാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കെഎസ്ഇബി സെക്‌ഷൻ ഓഫിസിലെ ആപ്ലിക്കേഷനിൽ പോലും ഉപഭോക്താവിന്റെ ഇത്ര അധികം വിവരം നൽകിയിട്ടില്ല. എന്നിട്ടും ഒരു വിദഗ്ധന് പുറത്തുനിന്ന് ഇത് ലളിതമായി മോഷ്ടിക്കാമെന്നും ഹാക്കർമാർ പറയുന്നുണ്ട്. ഈ വിവരങ്ങൾക്ക് ഇപ്പോൾ അഞ്ചു കോടി രൂപ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഡേറ്റാ മോഷണത്തിന് വിൽപന ലക്ഷ്യമില്ലാത്തതിനാൽ മൂന്നു ലക്ഷം പേരുടെ മാത്രം വിവരങ്ങൾ എടുത്തതോടെ ഹാക്കർമാർ മോഷണം നിർത്തുകയായിരുന്നു.
സെർവറിന്റെ സുരക്ഷാ വീഴ്ച പരിഹരിക്കാൻ മൂന്നാഴ്ചയാണ് കെഎസ്ഇബിക്ക് ഹാക്കർമാർ സമയം നൽകിയിരിക്കുന്നത്. അത് ചെയ്തില്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ‘ആര് ഡിസൈൻ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട്. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത്,റീഡിസൈൻ ചെയ്യാൻ’. ഫെയ്സ്ബുക് പോസ്റ്റിൽഹാക്കേഴ്‌സ് പറഞ്ഞിറടിക്കുന്നു.
12 വർഷത്തിലേറെയായി സോഫ്റ്റ്‌വെയർ, ഡേറ്റാ സുരക്ഷ, നെറ്റ് വർക്കിങ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന വിദഗ്ധരാണ് കെ ഹാക്കേഴ്സ്. ഒരു ദിവസം 20 മണിക്കൂർ വരെ ജോലിക്കായി ചെലവഴിക്കുന്നുണ്ട്. വിവര മോഷണം പണമുണ്ടാക്കാനല്ലെന്നും ഇവർ പറയുന്നു. ‘ഇതൊരു പ്രതിഷേധമാണ്, കാലഹരണപ്പെട്ട സമരമുറകളോട് കെഹാക്കേഴ്സിനു താൽപര്യം ഇല്ല, അതായത് പൊതുമുതൽ നശിപ്പിക്കുക , ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കുക തുടങ്ങിയവ. പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ വകുപ്പിലും ഭരണ സിരാ കേന്ദ്രത്തിലും ഉന്നത മാനേജ്മെന്റ് തലത്തിൽ വരേണ്ടത് സ്റ്റേജ് കാണുമ്പോ, ചാനലിൽ കേറുമ്പോ, വാ തോരാതെ സംസാരിക്കുന്നവരെ അല്ല. പകരം അതാതു മേഖലകളിൽ കഴിവുള്ളവരും ദീർഘ വീക്ഷണം ഉള്ളവരും വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. ഇത് ഒരു രാഷ്ട്രീയ സംഘടനയ്ക്കും എതിരെ ഉള്ള സമരമല്ല, കാലഹരണപ്പെട്ട സിസ്റ്റത്തിനെതിരെയുള്ള സമരമാണ്. നമ്മുടെ നാട് ആകണം ലോകത്തിനു തന്നെ മാതൃക, പക്ഷേ ഇപ്പോ എങ്ങനെ ആകരുത് എന്നുള്ളതിന് മാതൃക ആണ്.’ കെ ഹാക്കേഴ്സ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.