Kerala NewsLatest NewsNewsTravel

കെഎസ്ആര്‍ടിസി സമരം: സിഐടിയു ജീവനക്കാരും സമരക്കാരോടൊപ്പം

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരം പൂര്‍ണം. നട്ടം തിരിഞ്ഞ് ജനങ്ങള്‍. മന്ത്രിയുടെ ഡെയ്‌സ്‌നോണ്‍ ഭീഷണിയെ തള്ളിക്കളഞ്ഞാണ് ജീവനക്കാര്‍ ഒന്നടങ്കം സമരത്തിനിറങ്ങിയിരിക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്നതിനാല്‍ സിഐടിയുക്കാര്‍ ജോലിക്കെത്തും എന്ന സര്‍ക്കാരിന്റെ പ്രതീക്ഷയും തകിടം മറഞ്ഞിരിക്കുകയാണ്. ദീര്‍ഘദൂര സര്‍വീസുകളെല്ലാം മുടങ്ങിയിരിക്കുകയാണ്.

സമരം തുടര്‍ച്ചയായ രണ്ടാം ദിവസവും ഏകദേശം പൂര്‍ണമാണ്. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വീസുകള്‍ നടത്തണമെന്നാണ് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കാനാണ് ശ്രമം. അവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍ുീസുകളും നടത്തും.

എന്നാല്‍ ഇതുവരെ കാര്യമായ സര്‍വീസുകളൊന്നും നടന്നിട്ടില്ല. എറണാകുളം ഡിപ്പോയില്‍ നിന്ന് ഇന്ന് സര്‍വീസുകള്‍ പുറപ്പെട്ടില്ല. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ 94 സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. തലസ്ഥാനത്ത് യാത്രക്കാര്‍ കുറവായ സ്ഥലങ്ങളില്‍ ബസുകള്‍ പിന്‍വലിച്ച് സര്‍വീസുകള്‍ ക്രമീകരിക്കുകയാണ്. സിറ്റി സര്‍വീസുകള്‍ മെഡിക്കല്‍ കോളേജ്, ആര്‍സിസി വഴി തിരിച്ചുവിടുകയാണ്. എറണാകുളത്ത് ഇന്ന് ഒരു സര്‍വീസ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്. പിറവത്തു നിന്ന് ഹൈക്കോടതി റൂട്ടിലാണ് സര്‍വീസ് നടത്തിയത്.

തൃശൂര്‍ ജില്ലയില്‍ ആകെ നാല് സര്‍വീസുകളാണ് ഇന്ന് നടത്തിയത്. രണ്ടും മെഡിക്കല്‍ കോളേജ് ഓര്‍ഡിനറി സര്‍വീസുകളാണ്. കൊല്ലത്ത് ഇന്ന് 29 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് 18 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ രണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ എട്ട് സര്‍വീസുകളാണ് ഇന്ന് നടന്നത്. മലപ്പുറത്ത് ഏഴ് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

കോഴിക്കോട് ജില്ലയില്‍ ബംഗളൂരുവിലേക്കുള്ള രണ്ട് ബസുകള്‍ മാത്രം സര്‍വീസ് നടത്തി. കണ്ണൂര്‍ ജില്ലയില്‍ ആകെയുള്ള 70 ഷെഡ്യൂളുകളില്‍ 17 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വയനാട്ടില്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് അഞ്ച് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് ബസ് സര്‍വീസ് ഇല്ല. കാസര്‍ഗോഡ് 23 സര്‍വീസുകള്‍ മുടങ്ങി. ആകെ 62 ബസുകളാണ് സര്‍വീസ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button