മന്ത്രി കെ.ടി ജലീലിൻ്റെ നടപടികളിൽ ദുരൂഹത, രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

സ്വര്‍ണക്കടത്തുമായി ബന്ധമുള്ള മന്ത്രി കെ.ടി ജലീലിൻ്റെ നടപടികൾ ദുരൂഹമാണെന്നും,മന്ത്രി കെ.ടി ജലീലിൽ രാജി വെക്കണമെന്നും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വെർച്ച്വൽ വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
യു.എ.ഇ കോൺസുലേറ്റിൽ നിന്നും വരുന്ന പാർസലുകൾ സി-ആപ്റ്റിൽ എന്തിന് എത്തിക്കണം? അവിടെ നിന്നും 28 പാർസലുകൾ മലപ്പുറത്തെ എടപ്പാളിലേക്ക് എന്തിന് കൊണ്ടുപോയി? ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണ്ണക്കിറ്റാണെന്ന് അന്ന് ബി.ജെ.പി പറഞ്ഞത് ഇന്ന് വ്യക്തമാവുകയാണ്. ഖുറാൻ കിറ്റാണ് കൊണ്ടുപോയതെന്നാണ് ജലീൽ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണശാലകളുള്ള കേരളത്തിലേക്ക് യു.എ.ഇയിൽ നിന്നും ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
സി-ആപ്റ്റിലെ നിയമനങ്ങളെല്ലാം അനധികൃതമാണ്. ജലീലിൻ്റെ താൽപര്യപ്രകാരം മാനേജിംഗ് ഡയറക്ടറെ നിയമിച്ചത് എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്. സ്വര്‍ണക്കടത്തിന്റെ വേരുകള്‍ കേരളത്തിന്റെ ജുഡീഷ്വറിയിലേക്കും എത്തുന്നുണ്ട്. ഒരു റിട്ട. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തിരുവന്തപുരം വഞ്ചിയൂരില്‍ ഡി.ആര്‍.ഐ ഓഫീസ് കുത്തിത്തുറന്ന് ഫയലുകള്‍ കൊണ്ടു പോയി എന്നത് ഗൗരവകരമാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ജ്വല്ലറി തട്ടിപ്പു കേസിലെ പ്രതികളുമായി സ്പീക്കർക്കും ഇ.പി ജയരാജൻ, കടകംപളളി എന്നീ മന്ത്രിമാർക്കും സി.ഐ.ടി.യു നേതാവായ എളമരം കരീമിനുമുള്ള ബന്ധം പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പത്രസമ്മേളത്തിൽ പറയുകയുണ്ടായി.