2020 അവസാനത്തോടെ ഒരു ലക്ഷം പ്രവാസികളെ കുവൈറ്റ് പുറത്താക്കും.

2020 അവസാനത്തോടെ രാജ്യത്ത് നിന്നും ഒരു ലക്ഷം പ്രവാസികളെ പുറത്താക്കുമെന്ന് കുവൈറ്റ് അധികൃതരുടെ വെളിപ്പെടുത്തൽ. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനും, ജനസംഖ്യാ അനുപാതം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്തെ വിസ കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം എന്നാണ് വിശദീകരണം.
വിസ കച്ചവടം മാത്രം ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന 450 ഓളം കമ്പനികളാണ് കുവൈറ്റില്‍ സർക്കാർ കണ്ടെത്തിട്ടുള്ളത്. ഫാമുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വ്യാപകമായ തോതില്‍ വീസ കച്ചവടം നടക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തി. ഇത്തരം കമ്പനികളുടെ വിസയിലെത്തിയവര്‍ ജോലിയില്ലാതെ അലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന 450 കമ്പനികളിൽ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും അധികൃതർ കണ്ടെത്തിയിരിക്കുകയാണ്. ഐക്യകാര്യത്തിൽ ‘താമസാനുമതികാര്യ’ വിഭാഗവുമായി ബന്ധപെട്ടു ആഭ്യന്തര മന്ത്രാലയം 535 പേര്‍ക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചു.
വിസ കച്ചവടത്തിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യാജകമ്പനികൾ 66 ദശലക്ഷം ദിനാര്‍ സമ്പാദിച്ചിട്ടുള്ളതായിട്ടാണ് സർക്കാർ കണക്ക്. ഇത്തരത്തിലുള്ള നിരവധി കമ്പനികൾ കുറഞ്ഞത് 30,000 പേരെയെങ്കിലും രാജ്യത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ കമ്പനികളുടെ തട്ടിപ്പിന് ഇരകളായി കുവൈത്തില്‍ എത്തിപ്പെടുന്നത്. പലപ്പോഴും 1,500 ദിനാറിന് മുകളിലാണ് ഇവര്‍ ഒരു വിസയ്ക്കായി നൽകിവരുന്നത്.
അതേസമയം, യുഎഇയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു നൽകി. ആഗസ്റ്റ് മാസം 11-ന് ഇത് പ്രാബല്യത്തില്‍ വരുകയാണ്. യു.എ.ഇ യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ്
ഇതിനായി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലായ് 11 മുതല്‍ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. അതിന്റെ കാലാവധി ഓഗസ്‌ററ് പതിനൊന്നിന് കഴിയുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. വിസ കാലാവധി നീട്ടിയില്ലെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരുമായിരുന്നു.