ഭക്തർ കുറവ്; ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞു.

ശബരിമല: സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ജ്വലിച്ചു നിൽക്കുന്ന ആഴി. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളിൽ ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ആഴിയും അണഞ്ഞു. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയിൽ ഒരു പകുതി തീർത്ഥാടകർ ഇവിടെ സമർപ്പിക്കുകയാണ് ചെയ്യാറ്. ഈ നെയ്യും തേങ്ങയും ഉൾപ്പടെ സന്നിധാനത്തെ ആഴി എപ്പോഴും ജ്വലിച്ച് നിൽക്കാറാണ് പതിവ്.
ഇത്തവണയും വൃശ്ചികത്തലേന്ന് ദീപം പകർന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാൽ ആഴി അണഞ്ഞു. ജീവനക്കാരാണ് ഇപ്പോൾ നെയ്ത്തേങ്ങ പൊട്ടിക്കുന്നത്. ചൂട് കുറവായതിനാലവണം ആഴിക്ക് സമീപത്തെ ആൽമരം ഇക്കുറി പതിവിലും കൂടുതൽ തളിർത്തിട്ടുമുണ്ട്.അതേ സമയം തീർത്ഥാടകർ കുറഞ്ഞതോടെ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചത്.പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാകാതെ ബുദ്ധിമുട്ടുന്ന ദേവസ്വം ബോർഡ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലാണ്.
സോപാനവും പരിസരവും ഇപ്പോൾ തീർത്തും വിജനമാണ്. തീർത്ഥാടകരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 5000 ആയെങ്കിലും ഉയർത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മാത്രമാണ് ദർശനാനുമതി. നിലവിലെ സ്ഥിതിഗതികൾ ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു.