പ്രാദേശിക മേൽവിലാസം നിർബന്ധമാക്കരുത്; കൊറോണ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പ്രാദേശിക മേൽവിലാസം ഇല്ലാത്തത് കൊണ്ട് ആശുപത്രിയിലെത്തുന്ന കൊറോണ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് സുപ്രീംകോടതി. കൊറോണ പ്രതിസന്ധിക്കാലത്ത് മരുന്നുകൾ ഉൾപ്പെടെ അവശ്യ സേവനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് നിർദേശം.
സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ പ്രാദേശിക മേൽവിലാസം തെളിയിക്കുന്ന രേഖകളോ മറ്റു തിരിച്ചറിയിൽ രേഖകളോ ഇല്ലാത്തതിൻറെ പേരിൽ ആർക്കും തന്നെ ചികിത്സയോ അവശ്യ മരുന്നുകളോ നിഷേധിക്കരുതെന്നാണ് സുപ്രീംകോടതി നിർദേശം.
കൊറോണ രോഗികളുടെ ആശുപത്രി പ്രവേശനത്തിനായി കേന്ദ്ര സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ദേശീയ നയം രൂപീകരിക്കണമെന്നും സംസ്ഥാനങ്ങൾ ഇത് പാലിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിൻറേതാണ് നിർദേശം.