മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: മൊറട്ടോറിയം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ ചോദ്യങ്ങള്‍ക്കും സമഗ്രമായ മറുപടി ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ മറുപടി പഠിച്ച് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. കേസ് ഇനി ഒക്ടോബര്‍ 13-ന് പരിഗണിക്കും.
സാധാരണക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും വലിയ ആശ്വാസവുമായാണ് രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാര്‍ അടക്കമുള്ളവരുടെ പിഴപ്പലിശ ഇതില്‍ നിന്ന് ഒഴിവാകില്ലെന്ന് വ്യക്തമായതോടെ നിര്‍മാണമേഖലയിലെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇനി കേസ് പരിഗണിക്കുമ്പോൾ, അവരുടെ മറുപടി കൂടി കോടതിയുടെ പരിഗണനയ്ക്ക് വരും.