സേലത്ത് പെൺകുഞ്ഞിനെ പിതാവ് 1.20 ലക്ഷത്തിനു വിറ്റ് ഓട്ടോ വാങ്ങി.

ചെന്നൈ /തമിഴ്നാട്ടിലെ സേലം ജില്ലയിൽ നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപക്ക് വിറ്റു. കുട്ടിക്കടത്ത് സംഘത്തിലെ 2 ഇടനിലക്കാരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പിതാവിനായി തിരച്ചിൽ നടത്തി വരുകയാണ്. നാമക്കലിൽ ഒരു വർഷം മുൻപ് വരെ പ്രവർത്തിച്ചു വന്നിരുന്ന കുട്ടിക്കടത്ത് സംഘവുമായി സംഭവത്തിന് വന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിച്ചു വരുകയാണ്.
സേലത്തിലെ നെത്തിമേട് ഗ്രാമത്തിലാണ് നവജാത ശിശുവിന്റെ വിൽപ്പന നടന്നിരിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന വിജയ്-സത്യ ദമ്പതികൾക്ക് നിലവിൽ 2 പെൺ മക്കളുണ്ട്. കഴിഞ്ഞ മാസം അവർ മൂന്നാമതൊരു പെൺകുഞ്ഞിനു കൂടി ജന്മം നൽകുകയുണ്ടായി. നവംബർ 15 മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണു പിതാവ് വിജയ് കുട്ടിയെ ഈറോഡ് സ്വദേശി നിഷയ്ക്കു വിറ്റതായി കണ്ടെത്തുന്നത്. പല കൈകൾ കൈമാറി കുട്ടി ഇപ്പോൾ ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിക്കടത്ത് ഇടനിലക്കാരിയായ ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇടനിലക്കാരെ റിമാൻഡ് ചെയ്തു. കുട്ടിയെ വിറ്റ പണം കൊണ്ട് വിജയ് ഓട്ടോ വാങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ വിജയ് ഒളിവിൽ പോയിരിക്കുകയാണ്.