മന്ത്രി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു.

രാജ്യത്ത് ആദ്യമായി സ്വർണ്ണ കള്ളക്കടത്ത് സംഭവവുമായി ബന്ധപെട്ടു രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പ്രതികളുമായി ഉള്ള ബന്ധത്തിന്റെ പേരിൽ ഒരു സംസ്ഥാന മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസി ആയ എൻ ഐ എ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസിൽ ആണ് ചോദ്യം ചെയ്യൽ നടക്കുന്നത്. രാവിലെ ആറ് മണിക്ക് മന്ത്രി എൻഐഎ ഓഫിസിലെത്തി. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയിരിക്കുന്നത്.
യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി എന്നിവരുമായുള്ള ബന്ധം,സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധം,
നയതന്ത്രചാനലിലൂടെ എന്തിന് മതഗ്രന്ഥങ്ങളെത്തിച്ചു,പ്രോട്ടോകോൾ ലംഘിച്ച് എന്തിന് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു, സ്വപ്‌ന സുരേഷുമായുള്ള തുടർച്ചയായ ഫോൺവിളികൾ,തുടങ്ങിയവയെപ്പറ്റിയുള്ള ചോദ്യങ്ങളാണ് എൻ ഐ എ മന്ത്രി ജലീലിനോട് ചോദിക്കുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക നീക്കത്തിന്റെ ഭാഗമായിട്ടാണ് എൻ ഐ എ, മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ പ്രതിപക്ഷവും ബി ജെ പി യും ജലീലിന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് ചോദ്യം ചെയ്യൽ എന്നതാണ് ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ 12 മണിക്കൂർ ചോദ്യം ചെയ്തതിനു പിറകെയാണ് ,രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന മന്ത്രിയെ ഇ.ഡിയും, തുടർന്ന് എൻ ഐ ആയും കള്ളക്കടത്തു കേസുമായി ബന്ധപെട്ടു ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഉൾപ്പടെയുള്ളവരുടെ മൊഴി വിവരങ്ങൾ എൻഐഎ അന്വേഷണ സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും വാങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് കെ.ടി.ജലീൽ, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയത്. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ വാങ്ങി പരിശോധിച്ച ശേഷമാണ് എൻ ഐ എ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം എൻഐഎ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുടെ കംപ്യൂട്ടർ, ടെലിഫോൺ എന്നിവയിൽ നിന്നെല്ലാം 4 ടിബി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ മന്ത്രിയുമായി ബന്ധപ്പെട്ട
ഫോൺ വാട്ട്സ് ആപ്പ് വിവരങ്ങൾ ഉണ്ടായിരുന്നു. പല പ്രമുഖരുമായും പ്രതികൾ നടത്തിയ ഫോൺ വിളികളുടെയും വാട്സാപ്, ടെലഗ്രാം ചാറ്റുകളുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം ഇഡി മൊഴിയെടുത്ത മന്ത്രി ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ഉണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവ മൊഴികളുമായി ഒത്തു നോക്കുകയും, വിശകലനം ചെയ്യുകയും ചെയ്ത ശേഷമാണ് എൻഐഎ അന്വേഷണ സംഘം മന്ത്രി ജലീലിലെ ചോദ്യം ചെയ്യുന്നത്.