

കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്ക് എന്നുമൊരു ബലഹീനതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഇ – മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പർ കമ്പനിയുമായി കരാറുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിഗൂഢത വെളിപ്പെടുത്തണമെന്നാണ് ഷാഫി പറമ്പിൽ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണമെന്നും ഷാഫി ആവശ്യപ്പെട്ടിരിക്കുന്നു.
ഷാഫിപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
“കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്കെന്നുമൊരു ബലഹീനതയാണ്. അത് ലാവ്ലിൻ തൊട്ട് സ്പ്രിംഗ്ളറും കടന്ന് പ്രൈസ് വാട്ടർ കൂപ്പർ വരെ.കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി പാലിക്കുന്ന ഒരു നിഗൂഡതയുണ്ട്, സഹ മന്ത്രിമാർക്ക് പോലും വ്യക്തതയില്ലാത്ത ഒരു ഏകപക്ഷീയത. 4500 കോടി രൂപയുടെ ഒരു ഉടമ്പടിയെ പറ്റി ചോദിക്കുമ്പോൾ ” ഒപ്പ് വെച്ചോയെന്ന് ഉറപ്പില്ലാ ” എന്ന ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. അത്തരത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓർമ്മശക്തിയെ പോലും വരുതിയിലാക്കും വിധം എന്ത് താല്പര്യമാണ് മുഖ്യമന്ത്രിക്ക് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?”- ഷാഫി ചോദിക്കുന്നു.
“അസാധാരണ കാലത്തെ അസാധാരണ തീരുമാനം” എന്ന മുഖ്യമന്ത്രിയുടെ സ്പ്രിംഗ്ളർ ന്യായീകരണം ഈ വിഷയത്തിൽ വിലപ്പോകില്ല. കാരണം സകല കീഴ് വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെൻ്റർ ഒഴിവാക്കി, സെബി നിരോധിച്ച ഈ കമ്പനിയെ കൺസൾട്ടൻസി എല്പ്പിക്കുന്നത് 2018ആഗസ്റ്റ് 17 നാണ്. അതിനാൽ കോവിഡ് കാലത്തെ മനുഷ്യ ജീവനാണ് വില, ബസ്സിനല്ല എന്ന പതിവ് വാദം നിലനില്ക്കില്ല.
മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം.
Post Your Comments