മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് മുല്ലപ്പള്ളി.

മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്നാക്ക സംവരണ വിഷയത്തിൽ നിലപാടറിയിച്ച് കോൺഗ്രസ്സ് നേതൃത്വം. പത്ത് ശതമാനം സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എഐസിസി നിലപാട് തന്നെയാണ് കെപിസിസിക്ക് ഉള്ളത്. മുന്നാക്ക വിഭാഗത്തിൽപ്പെട്ട നിരവധി പേർ പല കാരണങ്ങൾകൊണ്ടും അവഗണിക്കപ്പെടുന്നുണ്ട്. അവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകണമെന്ന നിലപാടാണ് തങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിച്ചതെന്നും മുല്ലപ്പ ള്ളി കോഴിക്കോട് പറഞ്ഞു.
എന്നാൽ മുന്നോക്ക സംവരണം യാഥാർത്ഥ്യമാകുന്നതിലൂടെ ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുത്. വിഷയത്തിൽ സിപിഐഎമ്മിന്റെ നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്. നിലപാട് മാറ്റങ്ങളുടെ അപ്പോസ്തല ന്മാർ ആകുകയാണ് സിപിഐഎം നേതാക്കളെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ജമാഅത്തെയുമായി കോൺഗ്രസ് സഖ്യമെന്ന വാർത്തകളോടും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയോട് അനുകൂല നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയില്ല. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വർഗീയതയുടെ ഇരുവശങ്ങളാണ്. കോൺഗ്രസിന് വെൽഫെയർ പാർട്ടിയോട് യോജിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
മുന്നാക്ക സംവരണ വിഷയത്തില്‍ പാര്‍ട്ടിയില്‍ കൂടുതൽ ചർച്ച നടക്കണമെന്ന് ആണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ കാര്യ സമിതിയിൽ തന്‍റെ നിലപാട് അറിയിക്കുമെന്നും, ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപടി കേരളത്തിൽ സ്വീകരിക്കാനാവില്ലെന്നും, മുസ്‍ലിം ലീഗിനെ പിണക്കാത്ത നിലപാട് എടുക്കണമെന്നും ആണ് തോമസ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തി. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കി എന്നും, മുന്നാക്ക ഉദ്യോഗസ്ഥ ലോബിയുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, സവര്‍ണ സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുന്നുവെന്നും കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ഷാജി ജോർജ്ജ് പറയുകയുണ്ടായി.