മുംബൈ കെട്ടിട ദുരന്തം, മരണം 41 ആയി, തെരച്ചിൽ തുടരുന്നു

മുംബൈ: ഭീവണ്ടിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 41 ആയി ഉയർന്നു. പ്രായപൂർത്തിയാകാത്ത 15 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്.
തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവർ കാൽവ ജെ.ജെ. ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിൻറെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലർച്ചെ കനത്തമഴയെ തുടർന്നാണ് 40 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടം നിലംപൊത്തിയത്. ഭീവണ്ടി, നർപോളി പട്ടേൽ കോമ്പൗണ്ടിലെ ഗിലാനി ബിൽഡിങ് ആണ് തകർന്നു വീണത്. താമസക്കാർ ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. കെട്ടിടത്തിൽ 25 കുടുംബങ്ങൾ താമസിച്ചിരുന്നു.
കെട്ടിടം തകർന്ന സംഭവത്തിൽ ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ താനെ മുൻസിപ്പൽ കോർപറേഷൻ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.