എൻഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ.

തിരുവനന്തപുരം / സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ എൻഐഎ സംഘം തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ എത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ എത്തിയത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂണ്‍ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ വേണമെന്ന് നേരത്തെ എൻഐഎ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു വലിയ ചെലവു വരുമെന്ന കാരണം പറഞ്ഞു ദൃശ്യങ്ങൾ എൻ ഐ എ ക്ക് നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിരുന്നില്ല.എൻഐഎയ്ക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ അവർ ശേഖരിക്കട്ടെയെന്ന നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ പരിശോധന നടത്തിയ എൻഐഎ സംഘം, സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിലെത്തിയതിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻ ഐ എ ദൃശ്യങ്ങൾ ശേഖരിച്ചത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ സെർവറുകളിലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നത്.