ബീജിംഗിൽ നിന്ന് ‘ട്രോജന്‍ ഹോഴ്സ്’ചതി ഉണ്ടായേക്കാം, ഇന്ത്യയിലേക്ക് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി വേണ്ട.

ഇന്ത്യ ചൈനയിൽ നിന്നുള്ള വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി അവസാനിപ്പിക്കുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ചൈനയില്‍ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ആര്‍. കെ സിംഗ് ആണ് വെളിപ്പെടുത്തിയത്. രാജ്യത്ത് ഒരു പവര്‍ ഗ്രിഡ് ഷട്ട്ഡൗണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധ്യതയുള്ള ‘ട്രോജന്‍ ഹോഴ്സ്’ ആയി ബീജിംഗ് ഇത് ഉപയോഗിച്ചേക്കാമെന്നു സംശയിക്കുന്നതിനാലാണിത്.
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൈനയില്‍ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങളും ഘടകങ്ങളും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സൈബര്‍ ഭീഷണിയും അപകടസാധ്യതകളും വിലയിരുത്താന്‍ സര്‍ക്കാര്‍ ഇത് പരിശോധിക്കും. ഇന്ത്യയില്‍ത്തന്നെ ഇവയെല്ലാം നിര്‍മ്മിക്കുന്നുണ്ടെന്നും ചൈനയില്‍ നിന്ന് 21,000 കോടി രൂപ ഉള്‍പ്പെടെയുള്ള 71,000 കോടി രൂപയുടെ വൈദ്യുതി ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും സിംഗ് പറയുകയുണ്ടായി.
” ഇത് ഒരു രാജ്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുന്നത് നമുക്ക് സഹിക്കാന്‍ കഴിയില്ല. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും നമ്മള്‍ ഒന്നും എടുക്കില്ല,” അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ മാല്‍വെയറോ ട്രോജന്‍ ഹോഴ്‌സോ വിദൂരത്തുനിന്ന് പ്രവര്‍ത്തനസജ്ജമാക്കാന്‍ ചൈനയ്ക്ക് സാധിച്ചേക്കാമെന്നും അത് ഇന്ത്യയുടെ പവര്‍ സിസ്റ്റത്തെ തകിടംമറിക്കാമെന്നും സിംഗ് പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ കീഴില്‍ ഇന്ത്യയില്‍ ലഭ്യമായ ഒരു ഉപകരണവും ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യില്ലെന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ പരിശോധിക്കുമെന്നും സിംഗ് പറഞ്ഞു.