ലഹരി ഉപയോഗം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴുപേരിൽ ഒരാൾ ജീവനൊടുക്കി.

കൊച്ചി/ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് കളമശേരിയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴുപേരിൽ ഒരാൾ ജീവനൊടുക്കി. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ ആണ് രാവിലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മര്ദനത്തിനിരയായി ആലുവ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് ശിശുക്ഷേമ സമിതി തിങ്കളാഴ്ച മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് പ്രതികളില്‍ ഒരാളായ നിഖില്‍ പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയെ മർദ്ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ മുതൽ മരിച്ച നിഖില്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു.
കേസില്‍ ആകെയുള്ള ഏഴ് പ്രതികളില്‍ ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. കുട്ടികളെ മാതാപിതാക്കളോടൊപ്പം ഇതിനാൽ വിട്ടയച്ചിരുന്നതുമാണ്. സംഘത്തിൽ പെട്ട അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.