പാലാരിവട്ടം പാലം അഴിമതി; നടപടി കടുപ്പിച്ച് വിജിലൻസ്, കൂടുതൽ പേരെ പ്രതിചേർത്തു.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികൾ. കരാറുകാരന് വായ്‌പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലൻസ് പ്രതിയാക്കി. ആറ് ഉദ്യോഗസ്ഥരെയാണ് പ്രതി ചേർത്തത്. ഇതിൽ നാല് പേർ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രണ്ട് പേർ കിറ്റ്‌കോ ഉദ്യോഗസ്ഥ രുമാണ്.കേസിൽ സുപ്രധാനമായ നീക്കമാണ് വിജിലൻസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
പൊതുമരാമത്തിലെ സ്‌പെഷ്യൽ സെക്രട്ടറി സോമരാജൻ, അണ്ടർ സെക്രട്ടറി ലതാ കുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി.എ രാജേഷ് എന്നിവരെയും കിറ്റ്‌കോയിലെ എഞ്ചിനീയർ എ.എച്ച് ഭാമ, കൺസൾട്ടന്റ് റെജി സന്തോഷ് എന്നിവ രേയുമാണ് പ്രതി ചേർത്തിരിക്കുന്നത്. ഈ ആറ് ഉദ്യോഗസ്ഥർ ചേർന്നാണ് മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ അനുവദിച്ച 8 കോടി 25 ലക്ഷം രൂപ ഉദ്യോഗസ്ഥർക്ക് വീതിച്ചെടുക്കാൻ വേണ്ടിയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ വായ്‌പ നൽകിയതെന്ന് വിജിലൻസ് പറയുന്നു. ഈ സാഹചര്യത്തി ലാണ് ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലൻസ് പ്രതിയാക്കിയിരിക്കുന്നത്. ഇതോടെ കേസിലെ മൊത്തം പ്രതികൾ പതിനേഴായി.