‘രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ രാജ്യദ്രോഹക്കുറ്റം ചുമത്താൻ?’
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. . എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് ‘രാജ്യദ്രോഹം’ പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നതെന്ന് ബൽറാം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.
‘എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് ‘രാജ്യദ്രോഹം’ പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നത്! കള്ളനോട്ടടിയോ കുഴൽപ്പണമോ വർഗീയ കലാപമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല, ഒരു ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശമാണ് ‘രാജ്യദ്രോഹ’മായി മാറുന്നത്. ഇന്ത്യ ഒരു ജനാധിപത്യം തന്നെയാണോ?’- ബൽറാം കുറിച്ചു.
അതേസമയം, ചാനൽ ചർച്ചയ്ക്കിടെ ഐഷാ സുൽത്താന നടത്തിയ ‘ബയോവെപ്പൺ’ (ജൈവായുധം) പരാമർശത്തിനെതിരെ കവരത്തി പോലീസ് കേസെടുത്തു. ലക്ഷദ്വീപിലെ ബി.ജെ.പി അധ്യക്ഷൻ നൽകിയ പരാതിയിലാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താനയ്ക്ക് എതിരെ ബിജെപി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.