കുടിവെള്ളം പാഴാക്കിയാൽ ഇനി ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ ശിക്ഷ.

കുടിവെള്ളത്തിൻ്റെ സംരക്ഷണത്തിനും ഉപയോഗത്തെക്കുറിച്ചുള്ള ജനകീയ ബോധവൽക്കരണത്തിനും കർശന നടപടികളുമായി കേന്ദ്രം. കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ രാജ്യത്ത് ശിക്ഷാർഹമായ കുറ്റമായി മാറും. കുടിവെള്ളം പാഴാക്കിയാൽ ഇനി ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെയാണ് ശിക്ഷ. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി(സി.ജി.ഡബ്ല്യൂ.എ.) ആണ് നിയമ രൂപീകരണത്തിന് മുൻകൈ എടുക്കുന്നത്. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ സി.ജി.ഡബ്ല്യൂ.എ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിക്കൊണ്ട് വിജ്ഞാപനം
പുറത്ത് ഇറക്കി. ഭൂഗർഭ ജലസംരക്ഷണത്തിനും നിർദ്ദേശത്തിൽ പ്രാധാന്യം നൽകുന്നുണ്ട്.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിശദമായ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളുമാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭൂഗർഭജലത്തിൽനിന്ന് എടുക്കുന്ന കുടിവെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം ആണെന്നും, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാൽ അതിനെ നേരിടാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും നിർദേശിക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സി.ജി.ഡബ്ല്യൂ.എ. വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഭൂഗർഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ 2019 ഒക്ടോബർ അഞ്ചിന് ട്രിബ്യൂണൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സി.ജി.ഡബ്ല്യൂ.എയുടെ വിജ്ഞാപനം വന്നിരിക്കുന്നത്. രാജ്യത്തെ ഒരാളും ഭൂഗർഭജലത്തിൽനിന്ന് ശേഖരിക്കുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്യരുതെന്നും ഒക്ടോബർ എട്ടിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപ പിഴ ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ആകാശ് വസിഷ്ഠയെ ഉദ്ധരിച്ച് ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നിയമലംഘനം ഉണ്ടാകുന്ന പക്ഷം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക ഫൈൻ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.