ഒന്നും നടക്കില്ല എന്ന ജനങ്ങളുടെ നിരാശ മാറ്റി സർക്കാർ പ്രത്യാശ പകർന്നു; ഇത് തങ്ങളുടെ അടിവേര് ഇളക്കുന്നുവെന്ന് പ്രതിപക്ഷം മനസിലാക്കി: മുഖ്യമന്ത്രി

കാസർകോട്: എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി പറയുകയും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
2016ൽ ഭരണ മാറ്റം ജനം ആഗ്രഹിച്ചു. ശാപം ഒഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചു. അന്ന് ഞങ്ങൾ എന്തൊക്ക ചെയ്യും എന്ന് മുന്നോട്ട് വച്ചു. അഞ്ച് വർഷം കൊണ്ട് എൽഡിഎഫ് പറഞ്ഞത് മുഴുവൻ നടപ്പാക്കാൻ ശ്രമിച്ചു. ഓരോ വർഷവും എത്രത്തോളം നടപ്പാക്കി എന്ന പ്രോഗ്രസ് റിപ്പോർട്ടും സർക്കാർ അവതരിപ്പിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന ജനങ്ങളുടെ നിരാശ മാറ്റി സർക്കാർ പ്രത്യാശ പകർന്നു. എല്ലാ വിഭാഗവും എൽഡിഎഫ് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടായിയുന്നു എന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ജനം അറിഞ്ഞ അനുഭവമാണ് അത്’- മുഖ്യമന്ത്രി പറഞ്ഞു.
അടിവേര് നഷ്ടപെട്ട യുഡിഎഫ് അവരെ പോലെ കെട്ടവരാണ് എൽഡിഎഫ് എന്ന് വരുത്താൻ ശ്രമിച്ചു. പ്രതിപക്ഷത്തിനൊപ്പം ചില കേന്ദ്ര ഏജൻസികളും ചില മാധ്യങ്ങളും ചേർന്നു. എന്നാൽ എൽഡിഎഫിനെ ഒന്നും ചെയ്യാൻ ഇവർക്ക് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ കരുത്തുറ്റ കോട്ട എൽഡിഎഫിനായി തീർത്തു. പുതിയ ലോകത്തിന് അനുസരിച്ചുള്ള വികസനമാണ് എൽഡിഎഫ് കാഴ്ചവച്ചത്. നാട്ടിലെ പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്നത് എൽഡിഎഫാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സർക്കാർ നിലകൊണ്ടത്. അതിന് ഫലമുണ്ടായി. ഈ വലിയ ദുരന്തങ്ങളെ ഏകോപിതമായി നേരിടാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ അധികാരത്തിലേറിയാൻ ചിലത് ചെയ്യുമെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒന്നും ചെയ്തില്ലെങ്കിലും ഈ നാശം ഒന്ന് ഒഴിഞ്ഞ് കിട്ടിയാൽ മതിയെന്നാണ് അന്ന് ജനം പറഞ്ഞതെന്നും മുൻ സർക്കാരിനെ പരാമർശിച്ച് പിണറായി പറഞ്ഞു.