രാജ്യത്തെ ഓക്‌സിജന്റെ ഉത്പ്പാദനം കൂട്ടാനും വിതരണം വേഗത്തിലാക്കാനും തീരുമാനം: ഓക്സിജൻ വ്യാവസായിക ആവശ്യത്തിന് കൊടുക്കുന്നതിന് നിരോധനം
ന്യൂ ഡെൽഹി: രാജ്യത്തെ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡെൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഓക്സിജന്റെ ഉത്പ്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കുളള ഓക്സിജൻ വിതരണം തടസപ്പെടരുത്. റെയിൽവേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കി. ക്ഷാമം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. അതിനിടെ ഓക്സിജൻ ക്ഷാമം നേരിടുന്ന ദില്ലിക്ക് 140 മെട്രിക് ടൺ ഓക്സിജൻ അനുവദിച്ചതായി ഹരിയാന മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുളള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സാ ആവശ്യത്തിനുളള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുളള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ഇതിന് ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഓക്സിജൻ വിതരണം തടസപ്പെടുത്തിയാൽ നടപടിയെടുക്കുമെന്ന് സോളിസിറ്റർ ജനറൽ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. വേദാന്തയിലെ ഓക്സിജൻ ഉത്പാദനത്തിന് അനുമതി നൽകിയിട്ടുണ്ട്. പാരിസ്ഥിതിക ചട്ട ലംഘനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു വേദാന്തയിലെ പ്ലാൻ്റ. ഈ പ്ലാൻ്റാണ് അടിയന്തര സാഹചര്യം നേരിടാൻ തുറന്ന് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും സൗജന്യമായി ഓക്സിജൻ ലഭ്യമാകും. ഓക്സിജന്റ സുഗമമായ വിതരണത്തിന് ദില്ലി നോഡൽ ഓഫീസറുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തര സമ്പർക്കത്തിൽ ആണെന്ന് അധികൃതർ കോടതിയിൽ അറിയിച്ചു.