ഇടുക്കിയിൽ വിഷമദ്യം കഴിച്ച മൂന്നുപേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി ചിത്തിരപുരത്ത് മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരെ അങ്കമാലിയിലെയും കോലഞ്ചേരിയിലെയും ആശുപത്രികളിലേക്ക് മാറ്റി. കഴിച്ചത് വിഷമദ്യമാണന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉടമയായ തങ്കപ്പൻ, സഹായി കണ്ണൂർ സ്വദേശി ജോബി, റിസോർട്ടിൽ താമസിക്കുവാൻ എത്തിയ തൃശ്ശൂർ സ്വദേശി മനോജ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
തൃശ്ശൂർ സ്വദേശി മനോജ് കൊണ്ടുവന്ന മദ്യം ഞായറാഴ്ച രാത്രിയോടെ മൂവരും തേൻചേർത്ത് കഴിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ തങ്കപ്പന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ സഹായി ജോബിയും അമിതമായ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.രാത്രിയോടെ സ്ഥിതി വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.