ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

ന്യൂഡൽഹി / ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ്, റിപ്പബ്ലിക് ദിനത്തിൽ സംഘർഷം കൂടുതൽ വഷളാകാൻ കാരണമായത്. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരണപ്പെട്ടത്. മരണപ്പെട്ട നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു കർഷക ഉപരോധം നടന്നത്. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരണപെട്ടതെന്നു ഡൽഹി പൊലീസ് അവകാശപ്പെടുന്നു. ഇതിന് ആധാരമായ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിടുകയുണ്ടായി. ഐടിഒയിൽ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളിൽ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടർ മറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ഗാസിപുരിൽനിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
നവ്ദീപിന് അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്. പൊലീസിന്റെ വെടിയേറ്റതിനെ തുടർന്നാണ് നവ്ദീപിൻറെ ട്രാക്ടറിന്റെ നിയന്ത്രണം വിട്ടു മറിഞ്ഞതെന്നാണ് കർഷകർ ആരോപിക്കുന്നത്. ഡൽഹി–നോയിഡ അതിർത്തിയിൽ മറ്റു രണ്ടു കർഷകർക്കും ട്രാക്ടർ മറിഞ്ഞ് പരിക്കേൽക്കുകയുണ്ടായിട്ടുണ്ട്.