കാശ്മീരിലെ കൊലപാതകത്തിന് പിന്നിൽ ലഷ്കർ ഇ തൊയ്ബ എന്ന് പോലീസ്.

ജമ്മു കശ്മീരിലെ കുൽഗാമിൽ യുവമോർച്ചയുടെ മൂന്ന് നേതാക്കളായ ഫിദ ഹുസൈൻ, ഉമർ ഹാജാം, ഉമർ റാഷിദ് ബെയ്ഗ് എന്നിവരെ
വധിച്ച സംഭവത്തിന് പിന്നിൽ ലഷ്കർ ഇ തൊയ്ബ ഭീകര സംഘടനയാണെന്ന് പോലീസ് വ്യക്തമാക്കി. പാകിസ്താന്റെ താത്പര്യ പ്രകാരമാണ് ഭീകരർ കൊലപാതകങ്ങൾ നടത്തിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ലഷ്കർ ബന്ധമുള്ള റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.കേസിൽ ഒരു വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അൽത്താഫ് എന്ന പ്രാദേശിക ഭീകരന്റെ കാറിലെത്തിയാണ് ലഷ്കർ സംഘം കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കാറിൽ സഞ്ചരിച്ച യുവമോർച്ച പ്രവർത്തകർക്കുനേരെ സംഘം തുരുതുരാ വെടിയുതിർക്കുകയായിരുന്നുവത്രെ. അൽത്താഫ് എന്ന പ്രാദേശിക ഭീകരന്റെ സാന്നിധ്യം അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ പോലീസിന് വ്യക്തമായി. മുൻപ് ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിൽ പ്രവർത്തിച്ചിരുന്ന അബ്ബാസ് എന്നയാളാണ് അൽത്താഫിനെക്കൂടാതെ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടാമൻ. റസിസ്റ്റൻസ് ഫ്രണ്ട് അംഗമാണെന്ന് അവകാശപ്പെടുന്ന ഇയാൾ ലഷ്കർ ഭീകരൻ തന്നെയാണെന്ന് പോലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ വിദേശ ഭീകരനാകാം എന്നാണ് പോലീസിന്റെ നിഗമനം
കുൽഗാം ജില്ലയിലെ വൈ.കെ പോരയിൽവച്ച് വ്യാഴാഴ്ച്ചരാത്രിയാണ് പ്രവർത്തകരെ ഭീകരർ വെടിവച്ചു കൊന്നത്. ഗുരുതരമായ പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.