നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്താൻ നിർദേശം.

തിരുവനന്തപുരം / നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തണമെന്ന് നിർദേശം. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് അഭിപ്രായം ഉയർന്നിരിക്കുന്നത്. കൂടുതൽ ചർച്ചകൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ജനുവരി ആദ്യവാരം കേരളത്തിലെത്തുന്നുണ്ട്. രണ്ടു ഘട്ടമാക്കിയാൽ സുഗമമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് സാധിക്കുമെന്ന്ചീഫ് സെക്രട്ടറിയും ഡി ജി പിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചതായും വിവരമുണ്ട്. കൊവിഡ് വ്യാപനമുളളതിനാൽ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് ജില്ലാ കളക്‌ടർമാരും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. 2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി നടത്തിയിരുന്നത്. കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നിരിക്കുന്നത്. ജൂൺ ഒന്നിനാണ് ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.