കേരളത്തിലെങ്ങും പ്രതിഷേധം, പൊലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു, പലയിടത്തും മുഖ്യന്റെ കോലം കത്തിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ ദിനവും, കരിദിനവും ആചരിച്ചു. വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ്സും, ബി ജെ പി യും മുഖ്യ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ ബിജെപി-യുവമോർച്ച-മഹിളാമോർച്ച പ്രതിഷേധം അക്രമാസക്‌തമായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു. പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചു മടങ്ങിയെത്തി. പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മൂന്നു തവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയുണ്ടായി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് തുടർന്ന് അറസ്റ്റു ചെയ്തുനീക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് പ്രതിഷേധം നടക്കുന്നത്. സര്‍ക്കാരിനെതിരായ പ്രതിഷേധം ഓരോ നിമിഷവും വര്‍ധിച്ചുവരുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ പ്രകടനവും സെക്രട്ടേറിയറ്റിലേക്ക് എത്തി. കന്റോണ്‍മെന്റ് ഗേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കുന്നത് തുടരുകയാണ്.
എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ പ്രകടനം സെക്രട്ടേറിയറ്റ് പടിക്കൽ സംഘർഷഭരിതമായി. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകരുമായി പൊലീസ് നേരിയ തോതിൽ ഏറ്റുമുട്ടലുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിൽ നോർത്ത് ഗേറ്റിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. അവിടെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
കണ്ണൂര്‍ കലക്ടറേറ്റിലും കൊച്ചിയിലും യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പല ജില്ലകളിലും പ്രതിഷേധ സമരം നടത്തുകയാണ്. കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി. തുടർന്ന് ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരുക്കേറ്റു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി.കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പൊലീസുമായി ഉന്തും തളളുമുണ്ടായി. കൊച്ചിയിൽ കണയന്നൂരിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. സെക്രട്ടറിയേറ്റിനു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധർണ്ണ തുടരുകയാണ്.