തങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ വീട് പണിത് നൽകണമെന്ന് രാഹുൽ രാജും രഞ്ജിത്ത് രാജും.

തിരുവനന്തപുരം / വീടും സ്ഥലവും നൽകാമെന്ന സർക്കാർ വാഗ്‌ദാനം സ്വീകാര്യമാണെന്നും, എന്നാൽ തങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ വീട് പണിത് നൽകണമെന്ന്, നെയ്യാറ്റിൻകരയിൽ ജപ്‌തി നടപടിയ്‌ക്കിടെ മരണമടഞ്ഞ ദമ്പതികളുടെ കുട്ടികളായ രാഹുൽ രാജും രഞ്ജിത്ത് രാജും പ്രതികരിച്ചു. കുട്ടികൾക്കു വീടുവച്ചുനൽകാനും എത്രയുംവേഗം അതിനുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും, സംരക്ഷണമടക്കമുള്ളവ സർക്കാരിനു കീഴിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുന്നെന്നും ഇവർക്ക് വീടും സ്ഥലവും നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അറിയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് അടിയന്തര നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കളക്‌ടറോട് ആവശ്യപ്പെട്ടിരുന്നത്.
കുട്ടികളുടെ പുനരധിവാസത്തിന് വേണ്ട സഹായം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് വീട്‌വച്ച് നൽകുമെന്ന് സന്നദ്ധ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലും, സംസ്ഥാന യൂത്ത്കോൺഗ്രസും അറിയിക്കുകയുണ്ടായി. ഇതിനിടെ സംഭവത്തിന് കാരണമായത് സാഹചര്യത്തിനനുസരിച്ച് പെരുമാറാത്ത പൊലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന ആരോപണം സംബന്ധിച്ച് അന്വേഷിച്ച് വിശദ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയിട്ടുണ്ട്.