രാജീവ് കുമാർ ഇനി ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

റിട്ടയേഡ് ബ്യൂറോക്രറ്റ് രാജീവ് കുമാർ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാവും. രാജിവച്ച അശോക് ലവാസയ്ക്കു പകരമായി രാജീവ് കുമാറിന്റെ നിയമനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുമതി നൽകി. ഝാർഖണ്ഡ് കേഡറിലെ റിട്ടയേഡ് ഐഎഎസ് ഓഫിസറായ രാജീവ് കുമാർ 1984 ബാച്ചിലാണ് ഐ എ എസ് നേടുന്നത്. അഞ്ചു വർഷ കാലാവധിയാണ് നിയമനത്തിന്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ് കുമാർ ആയിരിക്കും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ.
ആറു വർഷമോ 65 വയസു വരെയോ ആണ് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി. രാജീവ് കുമാറിന് 2025ൽ 65 വയസാകും. അതുകൊണ്ട് അഞ്ചു വർഷമേ ലഭിക്കൂ. പബ്ലിക് എന്‍റർപ്രൈസസ് സെലക്ഷൻ ബോർഡ്, പി ഇഎസ്ബിയുടെ ചെയർപെഴ്സണായി പ്രവർത്തിച്ചുവരുന്ന രാജീവ് കുമാർ,2017 സെപ്റ്റംബർ ഒന്നു മുതൽ 2020 ഫെബ്രുവരി വരെ ധനകാര്യ സെക്രട്ടറിയായിരുന്നു. ഏപ്രിൽ 29നാണ് പിഇഎസ്ബിയുടെ തലപ്പത്തു വരുന്നത്. 2012 മാർച്ച് മുതൽ കേന്ദ്ര സർക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, പെഴ്സണൽ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ ഇദ്ദേഹത്തിന്‍റെ കാലത്തുണ്ടായി. പൊതുമേഖലാ ബാങ്കുകളുടെ ലയന തീരുമാനത്തിൽ നിർണായക പങ്കു വഹിച്ചതും രാജീവ് കുമാർ ആയിരുന്നു. ബാങ്കുകൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വൻ മൂലധന സഹായം നൽകിയത് രാജീവ് കുമാറിന്‍റെ കാലത്താണ്.