Kerala NewsLatest NewsPolitics

പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ ബി.ജെ.പി ശ്രമം, കേരളം ജാഗ്രത പുലര്‍ത്തണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിവാദ നാര്‍ക്കോട്ടിക് പരാമര്‍ശം മുതലെടുത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായി നില്‍ക്കണം. അവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമം. ഇതിനെ ഗൗരവത്തില്‍ കാണണം.

ഈ വിഷയത്തില്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ശ്രീധരന്‍പിള്ള അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ പദവിക്ക് ഒരു ഔന്നിത്യമുണ്ട്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം.

ഗോള്‍വാര്‍ക്കറുടെ പുസ്തകം പഠിപ്പിക്കാന്‍ താല്‍പര്യമുള്ള പിണറായി വിജയന്‍റെ വൈസ്ചാന്‍സിലറാണ് കേരളത്തിലുള്ളത്. ഏത് ആശയം പഠിക്കുന്നതിലും തെറ്റില്ല. പക്ഷേ, കുട്ടികള്‍ക്ക് ഗാന്ധിയെയും നെഹ്റുവിനെയും പഠിപ്പിക്കാതെ ഗോള്‍വാര്‍ക്കറിനെ മാത്രം പഠിച്ചാല്‍ മതിയെന്ന് പറയുന്ന അക്കാദമിക് സമിതികള്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം -ചെന്നിത്തല വ്യക്തമാക്കി.

സാമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തില്‍ പാലാ ബിഷപ്പ് നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ രംഗം കൂടുതല്‍ വഷളാവാതെ നോക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എംഎല്‍.എ അഭിപ്രായപ്പെട്ടിരുന്നു. സി.പി.എമ്മിന് ഇതിനകത്ത് ഒരു നിഗൂഡ അജണ്ട ഉണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം തിരൂരില്‍ വ്യക്തമാക്കി.

ഫെയ്ക്ക് ഐ.ഡികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒരു സംഘപരിവാര്‍ അജണ്ട ഇതിനുപിന്നിലുണ്ട്. സമുദായങ്ങള്‍ തമ്മില്‍ അടിച്ചോട്ടെ എന്ന മട്ടില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഇത് ശരിയല്ല. സി.പി.എമ്മിന് ഇക്കാര്യത്തില്‍ ഒരു നയവുമില്ല. ഇതിനകത്ത് ഒരു നിഗൂഡ അജണ്ട അവര്‍ക്കുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button