അയോധ്യ നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും,നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

ഇന്ത്യൻ ഭൂപ്രദേശം നേപ്പാൾ ഭൂപടത്തിലാക്കി ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ട്ടിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി വിവാദ പ്രസ്താവനയുമായി രംഗത്ത്. അയോധ്യ യഥാര്‍ത്ഥത്തില്‍ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും, ഇന്ത്യക്കാരന്‍ അല്ലെന്നുമാണ് കെ.പി ശര്‍മ പറഞ്ഞിരിക്കുന്നത്. നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ ഈ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ ഗൗരവമേറിയതും, ബോധപൂർവം ഉള്ളതാണ്. കഴിഞ്ഞ മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. അതിര്‍ത്തി മേഖലയിലൂടെയാണ് റോഡ് എന്നാരോപിച്ച് നേപ്പാള്‍ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിക്കളയുകയായിരുന്നു.
പിന്നാലെ ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു. ഒപ്പം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും ഭൂപടം പ്രാബല്യത്തില്‍ വരുത്തുന്ന ബില്‍ അംഗീകരിച്ചു.