വേദാന്തയെ തള്ളി, നിലവിലെ സ്ഥിതിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് തുറക്കേണ്ടതില്ല,മദ്രാസ് ഹൈക്കോടതി.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാർ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് വേദാന്ത സമർപ്പിച്ച അപ്പീൽ ഇതോടെ കോടതി തള്ളി. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ നിലവിലെ സ്ഥിതി തുടരുമെന്നാണ് കോടതി ഉത്തരവായത്.
2018 ഏപ്രില്‍ മുതല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ്. നിലവിലെ സ്ഥിതിയില്‍ പ്ലാന്റ് തുറക്കേണ്ടതില്ല. അടച്ചിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കോപ്പര്‍ സ്മെള്‍ട്ടറാണ് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് ആണിത്. അറ്റകുറ്റപ്പണികള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനുമായി 2018 മാര്‍ച്ചില്‍ പ്ലാന്റ് അടച്ചിരുന്നു. ഇതിനിടെ 2018 ല്‍ പ്ലാന്റിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ 13 പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അതേവര്‍ഷം മെയ് 28 ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
400000 ടണ്ണിലേറെ വാര്‍ഷികോല്‍പ്പാദനം ഉള്ള പ്ലാന്റിന്റെ പ്രവർത്തനം മൂലം,ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മലിനീകരണ ആരോപണം വേദാന്ത ആദ്യം നിഷേധിക്കുകയായിരുന്നു. 2019ല്‍ ചെന്നൈയിലെ ഒരു എന്‍.ജി.ഒ നടത്തിയ പരിസ്ഥിതി പഠനത്തില്‍ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചതിനുശേഷം ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് കണ്ടെത്തിയതോടെയാണ് പ്രദേശവാസികള്‍ ഉന്നയിക്കപ്പെട്ട ആരോപണം ശരിയെന്നു തെളിയിക്കപ്പെടുന്നത്.