പൊടിപിടിച്ച് പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ എന്തിനും ഏതിനും നിശ്ചയിക്കുന്ന കമ്മീഷനെപ്പോലെ നിയമസഭയുടെ പരിസ്ഥിതി സമിതിയും. 2018ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് നിയമസഭ പരിസ്ഥിതി സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ പൊടിപിടിച്ച് കിടക്കുകയാണ്. 2019 ജൂലൈ നാലിനാണ് 22 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നവകേരള നിര്‍മാണം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് എല്ലാ പിന്തുണയും നല്‍കിയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം നവകേരള നിര്‍മാണം പ്രകൃതി സൗഹൃദമായിരിക്കണമെന്നും അത് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നുമാണ്. സമിതിയുടെ നിര്‍ദേശങ്ങള്‍ നിയമസഭ അംഗീകരിച്ചു. എന്നാല്‍ ഇന്നുവരെ യാതൊരു നടപടിയും എടുത്തില്ലെന്നു മാത്രം. പ്രളയം ഭൂമിയിലുണ്ടാക്കിയ മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് നടപടികള്‍ എടുക്കണം. ജല സംരക്ഷണം സജീവമാക്കുന്നതിന് നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കണം. ഭവന നിര്‍മാണത്തിന് ശക്തമായ മാര്‍ഗരേഖ തയാറാക്കണം.
പരിസ്ഥിതിയുടെ പ്രത്യേകത വിലയിരുത്താതെ എന്തും എവിടെയും എങ്ങനെയും നിര്‍മിക്കാമെന്ന രീതി അവസാനിപ്പിക്കണം. വീടുകള്‍ പ്രകൃതി സൗഹൃദമാകണം, പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിങ് നടപ്പാക്കണം, വീടുകളുടെ വലിപ്പം, എണ്ണം നിയന്ത്രിക്കുന്ന പാര്‍പ്പിട നയം ആവിഷ്‌കരിക്കണം, ഭൂപ്രകൃതി പരിഗണിച്ച് വ്യത്യസ്ഥ നിര്‍മാണ രീതികള്‍ എന്നിവ സ്വീകരിക്കണം. നിര്‍മാണങ്ങള്‍ പൂര്‍ണായി ജല സൗഹൃദമാകണം. ഒന്നില്‍ കൂടുതല്‍ വീട് വയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. വീടുകള്‍ക്കും വാണിജ്യ സമുച്ചയത്തിനും വ്യത്യസ്ഥ ഇടങ്ങള്‍ വേണം. നിര്‍മാണങ്ങള്‍ക്കായി ഭൂമിയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. പരിസ്ഥിതി സൗഹൃദ ടൂറിസം നടപ്പിലാക്കണം. ഖനനങ്ങള്‍ക്കു നിയന്ത്രണം വേണം എന്നിവയും റിപ്പോര്‍ട്ടിലെ മുഖ്യ നിര്‍ദേശങ്ങളാണ്.
പുഴകളിലെ കൈയേറ്റം ഒഴുപ്പിക്കണം. നദികളുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണം. വയനാട്ടിലെ കൃഷി ഭൂമിക്ക് പ്രത്യേക സുരക്ഷ ഒരുക്കണം. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോഡുകള്‍ നിര്‍മിക്കണം. റോഡ് നിര്‍മാണത്തിന് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കണം. കുളങ്ങളെ ഡിജിറ്റല്‍ മാപ്പിങ്ങിലൂടെ സംരക്ഷിക്കണം. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനായി പാടങ്ങള്‍ തരിശിടാതിരിക്കണം. കുന്നിന്‍ ചെരിവുകളില്‍ നിന്ന് സുരക്ഷിത ഇടങ്ങളിലെക്കു താമസം മാറ്റാന്‍ പദ്ധതി വേണം.
മലമ്പുഴ ഡാം പ്രദേശത്തെ ഇമേജ് (ആശുപത്രി മാലിന്യ പ്ലാന്റ്) മാറ്റി സ്ഥാപിക്കണം. വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കണം. കുട്ടനാടിന്റെ വെള്ളപൊക്കം, വെള്ളക്കെട്ട് പരിഹാര പദ്ധതികള്‍ തുടങ്ങണം. ആന്ധ്രാപ്രദേശ് മാതൃകയില്‍ (പ്രകൃതി ദുരന്ത) സ്ഥിരം ഷെല്‍റ്ററുകള്‍ പണിഞ്ഞ് കടല്‍ക്ഷോഭവും മറ്റു ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ സുരക്ഷിതമായ താമസ സ്ഥലം ഒരുക്കണം തുടങ്ങി 40 നിര്‍ദേശങ്ങളാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതെ അതിനെ വെറും കടലാസുകെട്ട് മാത്രമാക്കി ഒരു മൂലയില്‍ ഒതുക്കിയിട്ടിരിക്കുകയാണ് സര്‍ക്കാര്‍. നിയമസഭയില്‍ ഈ റിപ്പോര്‍ട്ട് വച്ചതിനുശേഷം ഒരിക്കല്‍ മറിച്ചുനോക്കാന്‍ പോലും ആരും മിനക്കെട്ടിട്ടില്ല.