CinemaKerala NewsLatest NewsNews

അലി അക്ബറിന്റെ സിനിമ തടഞ്ഞാല്‍ ആഷിക് അബുവിന്റെ സിനിമ വെളിച്ചം കാണില്ലെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: സംവിധായകന്‍ അലി അക്ബര്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സിനിമയെ വിലക്കിയാല്‍ ആഷിക് അബുവിന്റെ വാരിയംകുന്നനും തിരതൊടില്ലെന്ന് ബി.ജെ.പി. വക്താവ് സന്ദീപ് വാര്യര്‍. മലബാര്‍ കലാപം പ്രമേയമാക്കിയുള്ള അലി അക്ബറിന്റെ ‘1921; പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്.

‘ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നല്ലൊ. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രാന്വേഷണ ചിത്രമാണ്. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാകുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്ന്’ സന്ദീപ് വാര്യര്‍ പറഞ്ഞു.

സിനിമയെ ഉപയോഗിച്ച് അസത്യ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ സിനിമയെ വച്ച് തന്നെ പ്രതിരോധം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാതെയാണ് താന്‍ സിനിമയെടുക്കുകയെന്ന് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു.
മലബാര്‍ കലാപം പ്രമേയമാക്കിയുള്ള അലി അക്ബറിന്റെ ‘1921; പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍

മലബാര്‍ കലാപത്തിലെ മുന്നണിപ്പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിക്ക് അബുവിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. നടന്‍ പൃഥ്വിരാജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെയും വലിയ തോതില്‍ സൈബര്‍ ആക്രമണം ഉണ്ടായി. ഇതിനിടയിലാണ് ബി.ജെ.പി. സഹയാത്രികനായ അലി അക്ബര്‍ ഇതേ വിഷയത്തില്‍ സിനിമ ചെയ്യുന്ന പ്രഖ്യാപനം നടത്തിയത്.

മൂകാംബികയില്‍ തിരക്കഥ പൂജിച്ച ശേഷമാണ് ചിത്രീകരണത്തിലേക്ക് അലി അക്ബര്‍ കടക്കുന്നത്. ചിത്രത്തിലെ ഒരു പാട്ടും ചിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ ഒരു കോടിയിലധികം പിരിഞ്ഞുകിട്ടിയതായാണ് വിവരം. മമ ധര്‍മ്മ എന്ന നിര്‍മ്മാണ കമ്പനിയുടെ പേരിലാണ് സിനിമ നിര്‍മ്മിക്കുന്നത്. മാമലകള്‍ക്കപ്പുറത്ത്, മുഖമുദ്ര, പൊന്നുച്ചാമി, പൈ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഗ്രാമപഞ്ചായത്ത്, കുടുംബവാര്‍ത്തകള്‍, സ്വസ്ഥം ഗൃഹഭരണം, ബാംബു ബോയ്സ്, സീനിയര്‍ മാന്‍ഡ്രേക്ക്, അനുയോജ്യമായ ദമ്പതികള്‍ എന്നീ ചിത്രങ്ങള്‍ അലി അക്ബര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ ഭാഗമായി ഒട്ടേറെ ഒരുക്കങ്ങള്‍ അലി അക്ബര്‍ നടത്തിക്കഴിഞ്ഞു. സിനിമയ്ക്കായി ഒരു 6K ക്യാമറ എത്തിച്ചേര്‍ന്നിട്ടുണ്ട്. ലൊക്കേഷന്‍ കണ്ടെത്തല്‍ ആരംഭിച്ച വിവരം അലി അക്ബര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. സംവിധായകന്‍ മേജര്‍ രവിയുടെ മകന്‍ ഛായാഗ്രാഹകനായിരിക്കും. സിനിമയിലെ അഭിനേതാക്കളുടെ പേര് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button