സിങ്കു അതിർത്തിയിൽ കർഷകരുടെ നിരാഹാര സത്യഗ്രഹം.

ന്യൂഡൽഹി / കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിങ്കു അതിർത്തിയിൽ കർഷകരുടെ നിരാഹാര സത്യഗ്രഹം രാവിലെ ആരംഭിച്ചു. വൈകിട്ട് അഞ്ചു വരെയാണ് കർഷക നേതാക്കളുടെ നിരാഹാര സത്യഗ്രഹം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നു സത്യഗ്രഹം നടത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭത്തിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടി രിക്കുക യാണെന്നും, താനും ഇന്നു നിരാഹാരമിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അറിയിച്ചിട്ടുണ്ട്. ഈഗോ കളഞ്ഞ് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും കെജരിവാൾ ആവശ്യപ്പെട്ടുണ്ട്.
ഡൽഹിയിൽ ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ട് കർഷക സംഘടനകൾ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ദേശീയ തലസ്ഥാനത്തേക്ക് നീങ്ങുകയാണ്.
ഡൽഹി- ജയ്പുർ, ഡൽഹി- ആഗ്ര ഹൈവേകൾ ഇന്നലെ കർഷകർ ഉപരോധിച്ചിരുന്നു. വിവിധ ടോൾ പ്ലാസകൾ കൈയേറി വാഹനങ്ങൾ സൗജന്യമായി കടത്തിവിടുകയും ചെയ്തു. എന്നാൽ, വൈകിട്ടോടെ ജയ്പുർ ഹൈവേ ഭാഗികമായി തുറന്നു. രാജസ്ഥാനിൽ നിന്നെത്തിയ കർഷകരെ സംസ്ഥാന അതിർത്തിയായ റെവാരിയിൽ ഹരിയാന പൊലീസ് തടയുകയുണ്ടായി. തുടർന്ന് കർഷകർ റോഡ് ഉപരോധിച്ചു. സമരം മുതലെടുക്കാൻ സമൂഹവിരുദ്ധർ ശ്രമിക്കുന്നുവെന്ന ആരോപണം കേന്ദ്രം ഉയർത്തുന്നുണ്ട്. അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന നക്സൽ, ഇടതു തീവ്രവാദ ആശയക്കാരെ ശക്തമായി നേരിടുമെന്നു നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ, സമരത്തെ തട്ടിയെടുക്കാൻ മറ്റാരെയും അനുവദിക്കില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരിക്കുകയാണ്.