ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അറസ്റ്റ് ഉടൻ.

കൊച്ചി/ വിവാദമായ സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിന്റെ
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിച്ചിരുന്നത്. സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ശിവശങ്കർ ദുരുപയോഗം ചെയ്തെന്ന എൻഫോഴ്സ്മെന്റിയും, മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന കസ്റ്റംസിന്റെയും വാദങ്ങൾ അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കസ്റ്റംസ് ശിവശങ്കറിനെ ഉടൻ അറസ്റ്റ് ചെയ്യും. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ ഇത് വരെ അറസ്റ്റ് ചെയ്യാതിരുന്നത്.
സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നതാണ്. സ്വർണ്ണ കള്ളക്കടത്തിൽ സ്വപ്നയെ ശിവശങ്കർ ആണ് സഹായിച്ചിരുന്നതെന്നും, ഇവർ തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു വെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നതാണ്.