Kerala NewsLatest NewsLocal NewsNews

ഓണകിറ്റിൽ നിന്ന് സപ്ലൈകോ അടിച്ചുമാറ്റുന്നത് 110 കോടി.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണകിറ്റ് വിതരണത്തിൽ ക്രമക്കേട്. ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വിജലന്‍സ് റെയ്ഡ് നടത്തി വരുകയാണ്.. ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് വിജലന്‍സ് പരിശോധന നടക്കുന്നത്. റേഷന്‍ കടകളിലും മാവേലി സ്‌റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നാണ് വിജലന്‍സ് കണ്ടെത്തിയത്. സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിൽ കണ്ടെത്തിയത്. മിക്ക പാക്കിങ് സെന്‍ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ മാത്രമായിരുന്നു. 500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ശർക്കരയുടെ തൂക്കത്തിൽ മാത്രം 50 ഗ്രാം മുതൽ 100 ഗ്രാം വരെ കുറവാണ് ഉള്ളത്. ചില പാക്കറ്റുകളിൽ നിർമാണ തീയതി, പാക്കിങ് തീയതി എന്നിവ പോലും ഇല്ല. ചില കിറ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഇല്ല. ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി വിജിലൻസ് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഓണക്കിറ്റുകളുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളത്. കിറ്റുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ‘ഓപ്പറേഷൻ ക്ലീൻ കിറ്റ്’എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നത്. കിറ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ള 11 ഇനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങിയാൽ 500 രൂപക്ക് താഴെയേ വിലയുണ്ടാകൂ എന്ന ആക്ഷേപം ഉയർന്നിരിക്കുന്നത് സംസ്ഥാന സർക്കാരിനാണ് നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്. സത്യത്തിൽ ജനങ്ങൾക്ക് സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ
ഓണകിറ്റിൽ സപ്ലൈകോ കയ്യിട്ടുവാരുകയാണ്.

ഓണകിറ്റ് സംബന്ധിച്ചു സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്ക് അനുസരിച്ചു പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഒരു കിറ്റിന് ചെലവ് 500 രൂപ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതേ 11 സാധനങ്ങള്‍ സപ്ലൈകോ സ്റ്റോറിൽ നിന്ന് വാങ്ങിയാൽ 357 രൂപ മാത്രമേ ചെലവ് വരൂ. 20 രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാൽ പോലും ആകെ വരുന്ന ചെലവ് 382 രൂപ മാത്രം. പൊതുവിപണിയിൽ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും 500 രൂപ വരുകയില്ല എന്നതാണ് യാഥാർഥ്യം.

പല വിതരണക്കാരില്‍ നിന്ന് പല വിലയ്ക്ക് വാങ്ങിയതായാൽ തന്നെ സപ്ലൈകോയുടെ ഓണകിറ്റിന് 337രൂപ 18 പൈസയിൽ നിന്ന് ഒരു പൈസ കൂടില്ല. കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാര്‍ജ് കൂടി ഉൾപ്പെടുത്തിയാലും ഒരു കിറ്റിന്റെ ചെലവ് 342.18 രൂപ മാത്രമേ വരൂ. അതായത് സർക്കാർ പറഞ്ഞതിനേക്കാൾ 100 മുതല്‍ 150 രൂപ വരെ കുറവാണിത്. സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങള്‍ക്കുള്ള ഓണകിറ്റിൽ നിന്ന് സപ്ലൈകോ അടിച്ചു മാറ്റുന്നത് 110 കോടിയോളമാണ്. ഓണം കൊണ്ട് കൊഴുക്കുന്നത് സപ്ലൈകോ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button